മമത ബാനര്‍ജിയെ ഉത്തരകൊറിയന്‍ ഭരണാധികാരിയോട് താരതമ്യം ചെയ്ത് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനോട് താരതമ്യം ചെയ്ത് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയെ പുതിയ തലമുറയിലെ ഝാന്‍സി റാണി എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഗിരിരാജ് സിങിന്റെ പ്രതികരണം. മമത ഝാന്‍സി റാണിയല്ലെന്നും കിങ് ജോങ് ഉന്നാണെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.
ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദിയായിരുന്നു മമതയെ പുതിയ തലമുറയുടെ ഝാന്‍സി റാണിയെന്ന് വിശേഷിപ്പിച്ചത്. മമതയ്ക്ക് അത്തരത്തിലൊരു വിശേഷണം നല്‍കുന്നത് ഝാന്‍സി റാണിയെ അപമാനിക്കുന്നതിന് തുല്യമാണ്. മമത ദുര്‍ദേവതയാണ്. അവര്‍ പശ്ചിമബംഗാളിനെ നശിപ്പിച്ചുവെന്നും ഗിരിരാജ് സിങ് പറഞ്ഞു.
മമത ബാനര്‍ജി ഝാന്‍സി റാണിയെ പോലെയോ പത്മാവദിയെ പോലെയോ ശക്തയല്ല. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നുഴഞ്ഞുകയറ്റത്തെ പിന്തുണച്ചവരാണവര്‍. ഝാന്‍സി റാണി ഇന്ത്യയെ സംരക്ഷിക്കാനാണ് നോക്കിയത്. മമത ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും ഗിരിരാജ് സിങ് കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here