റഫാല്‍: പ്രധാനമന്ത്രിയുടെ ഓഫീസിന് പ്രത്യേക താല്‍പര്യം; എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് എ കെ ആന്റണി
റഫാല്‍ യുദ്ധവിമാന ഇടപടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പ്രത്യേക താല്‍പര്യമുണ്ടെന്ന് എ കെ ആന്റണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുകയാണ്. ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബാധ്യസ്ഥനാണെന്നും ആന്റണി പറഞ്ഞു. സംഭവത്തില്‍ ജെപിസി അന്വേഷണം ആവശ്യമാണെന്നും ആന്റണി പറഞ്ഞു.
റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്ത ‘ദി ഹിന്ദു’ പത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് വിവാദങ്ങള്‍ കൊഴുത്തത്. സമാന്തര ചര്‍ച്ചകള്‍ നടന്നതായി മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ 2015 ല്‍ എഴുതിയ കത്തായിരുന്നു പത്രം പുറത്തുവിട്ടത്. അന്ന് പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനായിരുന്നു മോഹന്‍കുമാര്‍ കത്തെഴുതിയത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചര്‍ച്ചകള്‍ നടത്തിയത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ടായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മോഹന്‍കുമാറും രംഗത്തെത്തി. താന്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്നത് റഫാല്‍ വിമാനത്തിന്റെ വിലയെക്കുറിച്ചല്ലെന്നായിരുന്നു മോഹന്‍കുമാറിന്റെ പ്രതികരണം. റഫാല്‍ വിമാനത്തിന്റെ ഗ്യാരണ്ടിയും രാജ്യത്തിന്റെ പൊതുവായ നിലപാടും സംബന്ധിച്ചായിരുന്നു കത്തില്‍ പറഞ്ഞിരുന്നതെന്നും മോഹന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ആരോപണങ്ങളെ തള്ളി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്തെത്തി. ദി ഹിന്ദു പത്രം പുറത്തുവിട്ട വാര്‍ത്ത അപൂര്‍ണ്ണമാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പല കാര്യങ്ങളും പത്രം മറച്ചുവെച്ചുവെന്നും പ്രതിരോധ സെക്രട്ടറിയുടെ കത്തിന് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ എന്ത് മറുപടി നല്‍കിയെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. റഫാലില്‍ തട്ടി ലോക്‌സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here