322 പേര്‍ക്ക് 70 ലക്ഷം രൂപ; മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്ത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

മത്സ്യത്തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. വിഴിഞ്ഞം ഹാര്‍ബറിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കും.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. മത്സ്യ ബോര്‍ഡ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യധാരയില്‍ നിന്ന് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിവിധ ക്ഷേമ പദ്ധതികളുടെ രണ്ടാം ഘട്ട ധനസഹായമാണ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കോവളത്ത് വിതരണം ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം, ആശ്രിതര്‍ക്കുള്ള ധനസഹായം, ചികിത്സാ, ഇന്‍ഷ്വറന്‍സ് ധനസഹായം എന്നിവയാണ് ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 70 ലക്ഷം രൂപ 322 പേര്‍ക്കായി ചടങ്ങില്‍ നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും, ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവാസം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മത്സൃ കര്‍ഷകര്‍ക്കുള്ള ഫിഷറീസ് വകുപ്പിന്റെ ധനസഹായവും വിതരണം ചെയ്തു. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 2 കോടി രൂപയുടെ ധനസഹായമാണ് തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വകുപ്പ് നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here