ലോകസഭ തെരഞ്ഞെടുപ്പിന് പശ്ചിമ ബംഗാളിൽ സിപിഎം – കോൺഗ്രസ് ധാരണക്ക് സാധ്യത തുറന്നു
ലോകസഭ തെരഞ്ഞെടുപ്പിന് പശ്ചിമ ബംഗാളിൽ സിപിഎം – കോൺഗ്രസ് ധാരണക്ക് സാധ്യത തുറന്നു. ഇന്നവസാനിച്ച പോളിറ്റ് ബ്യുറോ യോഗത്തിൽ ബംഗാൾ ഘടകത്തിന്‍റെ ആവശ്യത്തില്‍ നേതാക്കള്‍ എതിർപ്പ് അറിയിച്ചില്ലെന്നാണ് സൂചന. കോൺഗ്രസിന്റെ താത്പര്യം സംരക്ഷിച്ചു കൊണ്ട് സി പി ഐ എമ്മുമായി തെരഞ്ഞെടുപ്പു ധാരണ ആകാമെന്ന് പിസിസി അധ്യക്ഷൻ സോമേന്ദ്ര നാഥ് മിത്രയും വ്യക്തമാക്കി. ധാരണ സംബന്ധിച്ച് അന്തിമ തീരുമാനം മാർച്ച് മൂന്നിന് ആരംഭിക്കുന്ന സി പി ഐ എം കേന്ദ്ര കമ്മിറ്റിയിലാവും എടുക്കുക.
പശ്ചിമ ബംഗാളില്‍ സിപിഎം ഇടത് മുന്നിയില്‍ നിന്നു കൊണ്ടാണ് മത്സരിക്കുന്നതെങ്കിലും സ്വാധീനമില്ലാത്ത പ്രദേശങ്ങളില്‍ ബി ജെ പിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും തോത്പിക്കാനുള്ള ശ്രമങ്ങളുണ്ടാവും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബംഗാളിൽ കോൺഗ്രസ്സുമായി ധാരണ വേണമെന്ന് സംസ്ഥാന നേതൃത്വം പി ബി യോഗത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസ്സുമായി ധാരണ ഉണ്ടാക്കുന്നതിനെ ഏറ്റവും ശക്തമായി എതിർത്തിരുന്നത് കേരള ഘടകമാണ്. എന്നാൽ കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കില്ലെന്ന സൂചനയാണ് കോടിയേരി ബാലകൃഷ്ണൻ നൽകിയത്.
Read More : വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ വിജയികളെ തീരുമാനിക്കുന്നത് പ്രാദേശിക പാർട്ടികൾ : രജ്ദീപ് സർദേശായി
തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കോണ്‍ഗ്രസ് ബംഗാള്‍ പി സി സി അധ്യക്ഷന്‍ സോമേന്ദ്ര നാഥ് മിത്ര ഹൈക്കമാന്‍ഡുമായുള്ള ചർച്ചകള്‍ക്ക് ശേഷം പറഞ്ഞു.
രണ്ട് തവണ സിറ്റിംഗ് എം പിമ്മാർ ആയിരുന്നവർ മത്സരിക്കണമോയെന്ന കാര്യം അതത് മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണ് തീരുമാനിക്കുകയെന്ന് പി ബി യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മാർച്ച് മൂന്ന്,നാല് തിയതികളിലായി ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സഖ്യസാധ്യതകളും സ്ഥാനാർത്ഥി നിർണയവും സംബന്ധിച്ച് സി പി ഐ എം അന്തിമ തീരുമാനം എടുക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here