സഭാതര്‍ക്കത്തില്‍ സമവായ സാധ്യതകളോട് വിയോജിപ്പറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ

സഭാതര്‍ക്കത്തില്‍ സമവായ സാധ്യതകളോട് വിയോജിപ്പറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ. പള്ളിത്തര്‍ക്കത്തില്‍ ഇനിയൊരു സഹകരണം സാധ്യമല്ലെന്ന് കാട്ടി ഓര്‍ത്തഡോക്‌സ് സഭ പത്രപ്പരസ്യം നല്‍കി. മന്ത്രിസഭാ സമിതി സമവായ നീക്കം സജീവമാക്കിയതിന് പിന്നാലെയാണ് ഓര്‍ത്തഡോക്‌സ വിഭാഗം വിശദീകരണക്കുറിപ്പിറക്കിയത്.
യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ സമാവായ നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് കാട്ടിയാണ് ഓര്‍ത്തഡോക്‌സ് പക്ഷം പത്രപ്പരസ്യം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ സമവായ നീക്കങ്ങളോട് നിസഹകരിക്കുമെന്ന സൂചന നല്കുന്നതാണ് കുറിപ്പ്. 1958 മോഡല്‍ സമാധാന നീക്കം ഇനി നടക്കില്ല. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് പോംവഴി. മലങ്കരയിലെ 1064 പള്ളികളികളിലും 1934-ലെ സഭാ ഭരണഘടന നടപ്പാക്കണമെന്നും വിശദീകരണ കുറിപ്പ് പറയുന്നു. യാക്കോബായ പക്ഷത്തെ വിഘടിത വിഭാഗമെന്ന് അഭിസംബോധന ചെയ്യുന്ന കുറിപ്പില്‍ കയ്യേറ്റത്തിലൂടെ പള്ളികള്‍ കയ്യടക്കി വച്ചിരിക്കുന്നത് യാക്കോബായ സഭയാണെന്നും ആരോപിക്കുന്നു. ഓര്‍ത്തഡോക്‌സ് പക്ഷം പള്ളികളുടെ സ്വത്തുക്കള്‍ കയ്യടക്കാനാണ് ശ്രമിക്കുന്നതെന്ന വിമർശനം കുപ്രചരണമാണെന്നും കുറിപ്പില്‍ സഭ വാദിക്കുന്നു . പിറവം, കോതമംഗലം അടക്കമുള്ള പള്ളികളില്‍ കോടതി വിധി നടപ്പാക്കാനുള്ള ശ്രമം സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സമവായ സാധ്യത തേടിയത്.
മലങ്കര സഭയുടെ പുരാതനമായ പള്ളികള്‍ എല്ലാം കലഹങ്ങള്‍ ആരംഭിക്കുന്നതിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സഭ ഒന്നായിരുന്ന സമയത്ത് സ്ഥാപിതമായതാണ്. അവ പാത്രിയര്‍ക്കീസ് അനുഭാവികളുടെ മാത്രം പള്ളികളാണെന്ന അവകാശ വാദം സത്യവിരുദ്ധമാണെന്നും പത്രക്കുറിപ്പില്‍ ഉണ്ട്. വിഘചനങ്ങളോ കക്ഷിഭേദമോ ഇല്ലാതെ എല്ലാവരും ചേര്‍ന്ന് ആരാധന നടത്തിയിരുന്ന പിറവം, കോതമംഗലം പോലുള്ള പള്ളികളും 1973മുതല്‍ നടന്ന കയ്യേറ്റങ്ങളിലൂടെ പാത്രയര്‍ക്കീസ് വിഭാഗം കയ്യടക്കി. ഇവിടെ നിന്ന് ഓര്‍ത്തഡോക്സ് വൈദികരെ പുറത്താക്കുകയും ചെയ്തു. അന്ന് അതിനെ അപലപിക്കുവാന്‍ കേരളത്തിലെ സാമൂഹിക സംഘടനകളോ, നേതാക്കളോ മുതിര്‍ന്നില്ല. ഓര്‍ത്തഡോക്സ് സഭ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് ചെയ്തതെന്നും പത്രക്കുറിപ്പില്‍ ഉണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here