സൗദി; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുളള ലെവി ഇളവിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുളള ലെവിയില്‍ അനുവദിച്ച ഇളവിന്റെ കൂടുതല്‍ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയം പുറത്തു വിട്ടു. സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം നിശ്ചിത തൊഴിലാളികളെ നിയമിച്ച് ഒരു വര്‍ഷം പിന്നിട്ട സ്ഥാപനങ്ങള്‍ക്ക് ഇളവ് ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിദേശ തൊഴിലാളികളുടെ ലെവി സ്വകാര്യ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുകയാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സാഹിര്യത്തിലാണ് 1150 കോടി റിയാലിന്റെ സഹായം ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. അടച്ച ലെവി തിരിച്ചു നല്‍കുന്നതിനാണ് ഇത്രയും തുക അനുവദിച്ചത്. ഈ ആനുകൂല്യത്തിന് അര്‍ഹത നേടണമെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നിതാഖാത്ത് പ്രകാരം പ്ലാറ്റിനം, ഡാര്‍ക് ഗ്രീന്‍, ഗ്രീന്‍, ലൈറ്റ് ഗ്രീന്‍ കാറ്റഗറിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കണമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 3.64 ലക്ഷം സ്ഥാപനങ്ങളില്‍ 3.16 ലക്ഷം സ്ഥാപനങ്ങള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ശേഷിക്കുന്ന സ്ഥാപനങ്ങള്‍ നിതാഖാത്ത് പ്രകാരം ഉയര്‍ന്ന കാറ്റഗറിയില്‍ ഒരു വര്‍ഷം പിന്നിടുന്നതോടെ ലെവിയില്‍ ഇളവ് നേടാന്‍ കഴിയുമെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിച്ചു.
ലെവിയില്‍ ഇളവ് നല്‍കി സ്വകാര്യ സ്ഥാപനങ്ങളെ വിപണിയില്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യം. അതോടൊപ്പം മഞ്ഞ, ചുവപ്പ് കാറ്റഗറിയിലുളള സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ പ്രേരിപ്പിക്കുന്നതിനും അടച്ച ലെവി മടക്കി നല്‍കുന്നതിലൂടെ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here