പ്രിയങ്കയുടെ റാലിയില്‍ മോഷ്ടാക്കള്‍ക്ക് ചാകര; കാണാതായത് അന്‍പതോളം ഫോണുകള്‍

കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി ആയ ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ റോഡ്ഷോ വൻ വിജയമായിരുന്നു. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട റാലിയില്‍ യഥാര്‍ത്ഥത്തില്‍ നേട്ടം കൊയ്തത് മോഷ്ടാക്കളാണ്. നിരവധി മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്.
റാലിക്കിടയിൽ ഏകദേശം അമ്പതോളം മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി ലക്നൗ പൊലീസ് പറഞ്ഞു. ഒരു മോഷ്ടാവിനെ കോൺഗ്രസ് പ്രവർത്തകർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ ഇയാളുടെ പക്കൽ നിന്നും ഒരു ഫോൺ മാത്രമാണ് പൊലീസിന് കണ്ടെത്താൻ സാധിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകനും അസിസ്റ്റന്റ് സിറ്റി മജിസ്ര്‌ടേറ്റുമായ ജീഷന്‍ ഹൈദറിന്റെ ഫോണും മോഷണം പോയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
ലക്നൗ നഗരം മുഴുവൻ പടുകൂറ്റൻ ഹോഡിംഗുകൾ ഉയർത്തിയും അലങ്കാരങ്ങൾ ചാർത്തിയുമാണ് പ്രവർത്തകർ പ്രിയങ്കക്ക് കഴിഞ്ഞ ദിവസം വരവേൽപ്പൊരുക്കിയത്. ഇന്ദിരയുടെ വരവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലിയെ വിശേഷിപ്പിച്ചത്. വിമാനത്താവളം മുതൽ ഐസിസി ആസ്ഥാനമായ നെഹ്റു ഭവൻ വരെ വഴിയിലുടനീളം പതിനായിരക്കണക്കിന് പ്രവർത്തകർ കാത്തുനിന്നു. നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോയ്ക്ക് പ്രവർത്തകർ സ്വീകരണം നൽകി. സംഘടനാപരമായി കോൺഗ്രസ് ഏറെ ദുർബലമായ ഉത്തർപ്രദേശിൽ റാലിക്കായി വന്നെത്തിയ ജനക്കൂട്ടം പ്രിയങ്കയുടെ ജനപ്രിയതയ്ക്ക് തെളിവായി മാറുകയാണ്.
മോഷ്ടാവ് എന്നാരോപിച്ച് ഒരാളെ കോൺഗ്രസ് അംഗങ്ങൾ തന്നെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.എന്നാൽ ഇയാളിൽ നിന്ന് ഒരു ഫോൺ പോലും ലഭിക്കാത്തതിനെ തുടർന്ന് പിന്നീട് വിട്ടയച്ചു. പഴ്സുകളും അൻപതോളം ഫോണുകളും മോഷ്ടിക്കപ്പെട്ടുവെന്ന വിവരവും പ്രവർത്തകർ തന്നെയാണ് പൊലീസിനെ അറിയിച്ചതും. സംഭവവുമായി ബന്ധപ്പെട്ട് സരോജിനി നഗർ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്. 42 ലോക്സഭാ സീറ്റുള്ള കിഴക്കൻ ഉത്തർ പ്രദേശിന്‍റെ ചുമതലയാണ് കോൺഗ്രസ് പ്രിയങ്കക്ക് നൽകിയിരിക്കുന്നത്. പ്രിയങ്ക പ്രഭാവത്തിൽ കുറഞ്ഞത് 35 സീറ്റെങ്കിലും കോൺഗ്രസിന് കിട്ടുമെന്ന് നേതാക്കളുടെ പ്രതീക്ഷ. ഇപ്പോൾ രണ്ടു സീറ്റ് മാത്രമാണ് ഇവിടെനിന്ന് കോണ്‍ഗ്രസിനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here