Advertisement

അപലപിച്ച് കായികതാരങ്ങള്‍; പാകിസ്ഥാനുമായുള്ള ചര്‍ച്ച ഇനി യുദ്ധക്കളത്തിലെന്ന് ഗൗതം ഗംഭീര്‍

February 15, 2019
Google News 9 minutes Read

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കായികതാരങ്ങള്‍. ഭീകരവാദത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പ്രതികരിച്ചത്. ചാവേര്‍ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കണമെന്നായിരുന്നു ട്വിറ്ററിലൂടെ ഗംഭീര്‍ വ്യക്തമാക്കിയത്. നമുക്ക് വിഘടന വാദികളുമായി സംസാരിക്കാം, പാക്കിസ്ഥാനുമായും സംസാരിക്കാം. പക്ഷേ ഇത്തവണ ചര്‍ച്ച മേശയ്ക്ക് ചുറ്റുമിരുന്നു കൊണ്ടല്ലെന്നും അത് യുദ്ധക്കളത്തിലാണെന്നുമായിരുന്നു ട്വിറ്ററില്‍ ഗൗതം ഗംഭീറിന്റെ പ്രതികരണം.

പുല്‍വാമയിലെ ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നതായും ട്വിറ്ററില്‍ രേഖപ്പെടുത്തി. ധീരസൈനികരുടെ വീരചരമത്തില്‍ പറഞ്ഞറിയിക്കാനാകാത്ത വേദനയുണ്ടെന്നാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ് പ്രതികരിച്ചത്.

ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, പ്രവീണ്‍ കുമാര്‍, ഉന്‍മുക്ത് ചന്ദ്, ഹര്‍ഭജന്‍ സിംഗ്, മിതാലി രാജ് എന്നിവരും സൈനികര്‍ക്ക് ആദരാഞ്ജലികള്‍ രേഖപ്പെടുത്തി.ബോക്‌സിംഗ് താരങ്ങളായ വിജേന്ദര്‍ സിങ്, മനോജ് കുമാര്‍, റെസ്‌ലിംഗ് താരം സാക്ഷി മാലിക് തുടങ്ങിയവരും ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തി.

Read More: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെ ഇന്നലെ വൈകീട്ടുണ്ടായ ഭീകരാക്രമണത്തില്‍ 42 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തീവ്രവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു. 2500 ലധികം സിആര്‍പിഎഫ് സൈനികരാണ് സംഘത്തിലുണ്ടായിരുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here