Advertisement

‘എന്റെ ഉമ്മാക്ക് ഒരു മകന്‍ കൂടിയുണ്ട്; ഭാര്യക്ക് വിദ്യാഭ്യാസവും, അവര്‍ ജീവിക്കും’; മഹല്‍ കമ്മിറ്റിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഡാനിഷ് റിയാസ്

February 16, 2019
Google News 3 minutes Read

ആലൂര്‍ മഹല്‍ കമ്മിറ്റിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഡാനിഷ് റിയാസ്. തന്നെയും കുടുംബത്തേയും മഹല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയ നടപടി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ജനറല്‍ ബോഡി യോഗത്തില്‍ കേസുമായി മുന്നോട്ടു പോകാനാണ് അവരുടെ തീരുമാനം. താന്‍ കാരണം അവര്‍ക്ക് നാണക്കേടായെന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. നിയമനടപടികളെ ഭയന്ന് തന്റെ കുടുംബത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് അവര്‍ പിന്‍വലിച്ചതായാണ് അറിയുന്നത്. തന്റെ പേരില്‍ ‘മത സ്പര്‍ദ്ധയുണ്ടാക്കുന്ന വിമര്‍ശകന്‍’ എന്ന രീതിയില്‍ ഒരു പുതിയ കേസെടുപ്പിക്കുക എന്ന തീരുമാനവും ജനറല്‍ ബോഡിയില്‍ ഉണ്ടായെന്നാണ് ഡാനിഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരളത്തിലെ ഭൂരിപക്ഷ മുസ്ലീങ്ങള്‍ പോലും അംഗീകരിക്കാത്ത ഒരു മഹല്ല് നിയമം ഈ ബഹുസ്വര സമൂഹത്തില്‍ വിലപ്പോവില്ലെന്നും ഡാനിഷ് പറയുന്നു.

Read more: ‘കേസ് കൊടുക്കാനാണ് മഹല്‍ കമ്മിറ്റിയുടെ തീരുമാനമെങ്കില്‍ അത് അബദ്ധമാകും’: മഹല്ലില്‍ നിന്നും പുറത്താക്കപ്പെട്ട യുവാവ്

തനിക്ക് വേണ്ടി വാദിക്കാന്‍ വക്കീലില്ല, പണമെറിയാന്‍ ആളില്ല. പക്ഷെ, സ്റ്റേറ്റിലും ഇവിടത്തെ കോടതിയിലും നിയമത്തിലും പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഡാനിഷ് പറയുന്നു. എല്ലാത്തിനും മുകളില്‍ താനീ ഭരണഘടനയില്‍ വിശ്വസിക്കുന്നു. ആള്‍ബലമാണ് നീതിയുടെ അളവ് കോലെന്ന് വിശ്വസിക്കുന്ന മൂഡ സ്വര്‍ഗ്ഗത്തിലാണ് നിങ്ങള്‍. സത്യമന്വേഷിച്ച്, നിവര്‍ന്ന് നില്‍ക്കാന്‍ ശേഷിയുള്ള ഒരുത്തനെങ്കിലും തന്റെ കൂടെയുണ്ടാകുമെന്നും ഡാനിഷ് കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നലത്തെ ജനറല്‍ ബോഡിയില്‍ എനിക്കെതിരെ എന്റെ മഹല്ല് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞാന്‍ കാരണം അവര്‍ക്ക് നാണക്കേടായത്രേ. ആദ്യം മഹല്ല് സെക്രട്ടറി ഔദ്യോഗികമായി പുറത്ത് വിട്ട സ്റ്റേറ്റ്‌മെന്റിന്റെ സ്‌ക്രീന്‍ ഷോട്ട് താഴെ നോക്കുക. പിന്നെ മനസ്സിലായിക്കാണണം ഇത്രയും മാധ്യമങ്ങളുമായി കളിച്ചാല്‍ എത്തില്ല എന്ന്. അതുകൊണ്ട് അവരെ ഒഴിവാക്കി, നിയമ നടപടികളെ ഭയന്നാകണം എന്റെ വീട്ടുകാരെയും ഒഴിവാക്കി. പിന്നെ എന്റെ പേരില്‍ അതും ‘മത സ്പര്‍ദ്ധയുണ്ടാക്കുന്ന വിമര്‍ശകന്‍’ എന്ന പേരില്‍ ഒരു പുതിയ കേസെടുപ്പിക്കുക എന്ന ഗൂഢമായ ആലോചനയിലെത്തി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

വര്‍ഷങ്ങളായിട്ട് എന്നെ വായിക്കുന്ന നിങ്ങള്‍ പറയൂ… ഒരു കമ്മ്യൂണല്‍ ഇഷ്യു ഉണ്ടാക്കുന്ന എന്ത് എഴുത്തുകളാണ് ഞാന്‍ എഴുതാറ്. രാജ്യത്തെ ഹിന്ദുത്വ / ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ എഴുതുന്നതോ, സുപ്രീം കോടതി നിര്‍ത്തലാക്കിയ മുത്തലാഖിനെ സ്വാഗതം ചെയ്തതോ, മദ്രസയില്‍ മതത്തോടൊപ്പം കുഞ്ഞുങ്ങള്‍ക്ക് അല്‍പ്പം ശാസ്ത്രവും കൂടി പഠിപ്പിക്കട്ടെ എന്ന് പറഞ്ഞതോ, ആണായാലും പെണ്ണായാലും മനുഷ്യന്റെ ഐഡന്റിറ്റിയായ മുഖം ഒഴിച്ച് ബാക്കി മറക്കുകയോ മറക്കാതിരിക്കുകയോ ചെയ്യട്ടെ എന്നെഴുതിയതോ, ആണിനും പെണ്ണിനും ഒരേ സ്വാതന്ത്രമാണെന്ന് പറഞ്ഞതോ, മതവും രാഷ്ട്രീയവും ഏതെന്ന് നോക്കാതെയുള്ള ആരോഗ്യപരമായതും സഭ്യത വിടാത്തതുമായ വിമര്‍ശനങ്ങളും ട്രോളുകളുമാണോ, കൂട്ടുകാരോട് ഞാന്‍ ജൂതനാണെന്ന് കളി പറയുന്നതോ, അതോ ശാസ്ത്ര പുരോഗതിയിലൂന്നിയ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതോ, മനസ്സ് വെച്ചാല്‍ ‘ഭൂമിയില്‍’ തന്നെ സ്വര്‍ഗ്ഗം പണിയാമെന്ന് പറഞ്ഞതോ,,,?

എനിക്കറിയാം ”എന്റെ സ്വാതന്ത്രം” എവിടെ അവസാനിക്കുന്നുവെന്ന്. നിങ്ങള്‍ കൊണ്ട് വരുന്ന തെളിവുകള്‍ ഇവിടത്തെ സമൂഹവും കോടതിയും തീരുമാനിക്കട്ടെ, എന്തെ നിങ്ങള്‍ ഇത്രകാലം കാത്തിരുന്നത്. ഒരു കാര്യം എനിക്കുറപ്പാണ്. കേരളത്തിലെ ഭൂരിപക്ഷ മുസ്ലീങ്ങള്‍ പോലും അംഗീകരിക്കാത്ത ഒരു ”മഹല്ല് നിയമം” ഈ ബഹുസ്വര സമൂഹത്തില്‍ വിലപ്പോവില്ല.

ഇവിടെ വിഷയവും മറ്റൊന്നല്ല. ഈ മഹല്ലില്‍ മാത്രം ‘കര്‍ശനമായി നിരോധിച്ചിരുന്ന’ പാട്ടും, ഡാന്‍സും, സ്ത്രീകളുടെ സ്റ്റേജില്‍ കയറിയുള്ള ഫോട്ടോയെടുപ്പും, മൈക്കിലുള്ള സംസാരവും, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും’ എന്ത് കൊണ്ട് പാടില്ല എന്ന് ഞാന്‍ ചോദിച്ചത്, എതിര്‍ത്തത്, എന്റെയും സഹോദരന്റെയും വിവാഹ റിസപ്ഷനില്‍ നടപ്പിലാക്കിയത്. എന്നിട്ടും,,, നിങ്ങളെ ഭയന്ന് മറ്റൊരു നാട്ടില്‍ കൊണ്ട് പോയി നടത്തിയിട്ടും വീടിനെ ബഹിഷ്‌കരിക്കുകയാണെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍, ‘ഞങ്ങള്‍ വീട്ടുകാര്‍ക്ക് അതില്‍ ബന്ധമില്ല’ തിരിച്ചെടുക്കണമെന്ന് അപേക്ഷിച്ച് അനിയന്‍ കൊടുത്ത കത്ത്. ആ കത്ത് നിങ്ങള്‍ കൈപറ്റുകയും 45 ദിവസമായിട്ടും അതിലൊരു പ്രതികരണവുമില്ലാതിരുന്നപ്പോള്‍, തികച്ചും ഇസ്ലാമിക ജീവിതം നയിക്കുകയും നിങ്ങളുമായി സഹകരിക്കുകയും ചെയ്തിരുന്ന എന്റെ കുടുംബത്തിന് വേണ്ടി, അതിനൊരു പരിഹാരം തേടി മാത്രമാണ് ഞാന്‍ അത് എന്റെ സ്റ്റേറ്റിനെ അറിയിച്ചത്. പക്ഷെ, അതിനൊരു പ്രതികാരമായി നിങ്ങള്‍ എന്നെ വേട്ടയാടുന്നു.

മഹല്ലില്‍ അവര്‍ യോഗം കൂടി തീരുമാനിച്ചത്, ഏത് വലിയ വക്കീലിനെ വെച്ചും എനിക്കെതിരെ കേസുമായി മുന്നോട്ട് പോകണമെന്ന്, അതിന് വേണ്ടി എത്ര കാശും മുടക്കാന്‍ ആളുണ്ടത്രേ,,,

ഞാന്‍ ചെയ്തത് എന്താണ്. തൊട്ടപ്പുറത്തെ മഹല്ലില്‍ ജീവിക്കുന്നതും മുസ്ലീങ്ങളാണ്, അവരും ഇസ്ലാമിലും ഈമാന്‍ കാര്യങ്ങളിലും വിശ്വസിക്കുന്നവരാണ്. അവിടെയൊക്കെ കല്ല്യാണങ്ങള്‍ക്ക് ‘മാന്യമായ’ ഗാനമേള അടക്കമുള്ള എല്ലാ ആഘോഷങ്ങളും നടക്കുന്നു. കലയെ കലയായി കാണാനും വിശ്വാസങ്ങളെ വിശ്വാസമായി മുറുകെ പിടിക്കാനും അവര്‍ക്ക് കഴിയുന്നു. സര്‍ഗ്ഗാത്മകതകള്‍ ജൈവീകമാണ് മനുഷ്യരെ. ‘യുദ്ധം ജയിച്ചു വന്നിരുന്ന മുഹമ്മദ് നബിയെ നടുവിലിരുത്തി ചുറ്റിനും നിരന്ന് നിന്ന സഹാബാക്കള്‍ വാളും പരിചയും കൂട്ടിമുട്ടിച്ച് ഒരു പ്രത്യേക താളത്തില്‍ പാട്ട് പാടി കളിച്ചിരുന്നതായി ഞാന്‍ എവിടെയോ വായിച്ചതോര്‍ക്കുന്നു’. ഇവിടെ മാത്രം ഇതെന്താണ് ഇങ്ങനെ, ഓരോ മഹല്ലിനും ഓരോ ശരീഅത്താണോ, ഏതാണ് ‘യഥാര്‍ത്ഥ ഇസ്ലാം’ എന്ന് എന്നെയും ഈ സമൂഹത്തേയും ബോധ്യപ്പെടുത്താനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ട്. ഇല്ലെങ്കില്‍,,,, ഇനിയും ആദില്‍ അഹമ്മദും അമീറുല്‍ ഇസ്ലാമും അജ്മല്‍ കസബുമൊക്കെ ഇവിടെ ജനിച്ചു കൊണ്ടേയിരിക്കും. മഹത്തായ ഇന്ത്യന്‍ ഭരണഘടനയുള്ള, ഓരോ പൗരനും മൗലികാവകാശങ്ങളുള്ള നമ്മുടെ കേരളത്തിലെ ഒരു നാട്ടിലല്ലേ ഈ മഹല്ലും സ്ഥിതി ചെയ്യുന്നത്. ‘സമൂഹത്തില്‍ അപമാനപ്പെട്ടു’ എന്ന തോന്നലില്‍ ചില പ്രത്യേക ‘ആള്‍ക്കൂട്ടങ്ങള്‍’ നാട്ടിലും വിദേശത്തിരുന്നും വന്‍ ഗൂഢാലോചനകള്‍ എനിക്കെതിരെ നടത്തുന്നതായി മനസ്സിലാക്കുന്നു.

കഴിഞ്ഞ ദിവസം നമ്മുടെ 40′ തില്‍ അധികം ജവാന്മാരെ കൊലപ്പെടുത്തിയ ആദില്‍ അഹമ്മദിനെപോലുള്ളവരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഈ മഹല്ലിലുള്ളവര്‍ ഒരുമിച്ച് കൂടിയോ,, ഇന്നോവയില്‍ പെണ്‍കുട്ടിയ പീഡിപ്പിച്ച അത്തരം മുസ്ലിയാമാര്‍ക്കെതിരെ ഇവര്‍ കമ്മറ്റി കൂടി പ്രസ്ഥാവനകള്‍ പുറപ്പെടുവിച്ചോ, മഹല്ലില്‍ നടക്കുന്ന മറ്റ് എത്രയോ അനിസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇവരെപ്പോഴെങ്കിലും ഒരുമിച്ച്കൂടി പ്രതിജ്ഞയെടുത്തിട്ടുണ്ടോ, ഇന്ന് വരെ, മഹല്ലിലെ മറ്റ് ഏതെങ്കിലും ഇസ്ലാമിക വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇവരെ അലോസരപ്പെടുത്തിയിട്ടുണ്ടോ, ഇല്ല എന്നതല്ലേ യാഥാര്‍ഥ്യം. ഡാനിഷ് റിയാസിനെതിരെ, അപേക്ഷ നിറഞ്ഞ അദ്ദേഹത്തിന്റെ ഒരു പോസ്റ്റിനെതിരെ, ഇവര്‍ ഉണര്‍ന്നു. അതിന് വേണ്ടി പണവും പവറും അധികാരവും ഉപയോഗപ്പെടുത്താന്‍ പോകുന്നു. പൊതു ശത്രുവിനെ പോലെ…

എനിക്ക് വേണ്ടി വാദിക്കാന്‍ വക്കീലില്ല, പണമെറിയാന്‍ ആളില്ല. പക്ഷെ, എനിക്കെന്റെ സ്റ്റേറ്റിലും ഇവിടത്തെ കോടതിയിലും നിയമത്തിലും പരിപൂര്‍ണ്ണ വിശ്വാസമാണ്. എല്ലാത്തിനും മുകളില്‍ ഞാനീ ഭരണഘടനയില്‍ വിശ്വസിക്കുന്നു. ആള്‍ബലമാണ് നീതിയുടെ അളവ് കോലെന്ന് വിശ്വസിക്കുന്ന മൂഢ സ്വര്‍ഗ്ഗത്തിലാണ് നിങ്ങള്‍. സത്യമന്വേഷിച്ച്, നിവര്‍ന്ന് നില്‍ക്കാന്‍ ശേഷിയുള്ള ഒരുത്തനെങ്കിലും എന്റെ കൂടെയുണ്ടാകും.

ഈ ഗവണ്‍മെന്റിനോട്, മാധ്യമങ്ങളോട്, രാഷ്ട്രീയ പാര്‍ട്ടികളോട്, നല്ലവരായ ഇസ്ലാം വിശ്വാസികളോട്, ഇവിടത്തെ പൊതു സമൂഹത്തിനോട്, എന്റെ സുഹൃത്തുക്കളോട്… ഞാന്‍ ഒറ്റക്കാണ്. എങ്കിലും പൊരുതും, അവസാന ശ്വാസം വരെ. ഒരിക്കല്‍,,, ഒരിക്കല്‍ ഇവരുടെ ഭീഷണിക്ക് മുന്നില്‍ എനിക്ക് വഴങ്ങേണ്ടി വന്നു, ഇനി ഇല്ല. എന്റെ ഉമ്മക്ക് ഒരു മകനും കൂടിയുണ്ട്. ഭാര്യ ഫാഥ്വിമക്ക് വിദ്യാഭ്യാസവുമുണ്ട്, അവര്‍ ജീവിക്കും. ??

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here