പാലക്കാട് റെയിൽവേ ട്രാക്കില്‍ പെൺകുട്ടിയുടെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ; രണ്ട് പേർ അറസ്റ്റിൽ
പാലക്കാട് റെയിൽവേ ട്രാക്കിന് സമീപം പെൺകുട്ടിയുടെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്ന് ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുവന്ന നാല് വയസുകാരിയെ ബലാത്സഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.
കഴിഞ്ഞ മാസം പതിനഞ്ചിനാണ് പാലക്കാട് ഒലവക്കോട് റയിൽവേ സ്റ്റേഷന് സമീപം നാലു വയസുകാരിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ഭിക്ഷാടന സംഘമാണെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട് തിരുവള്ളുവർ സ്വദേശി സുരേഷ്, തഞ്ചാവൂർ സ്വദേശിനി ഫെമിന പിച്ചൈക്കനി എന്നിവരെയാണ് തിരുപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടിയത്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ജനുവരി ആദ്യ വാരമാണ് നാലുവയസുകാരിയുമായി രണ്ടു പുരുഷൻമാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘം പാലക്കാട് എത്തിയത്. ഒരാഴ്ചയോളം സംഘം ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭിക്ഷാടനം നടത്തി. ജനുവരി 12 ന് രാത്രി സംഘത്തിലുണ്ടായിരുന്ന രണ്ട് പുരുഷൻമാർ ചേർന്ന് ബാലികയെ ബലാത്സംഗം ചെയ്തു. തുടർന്ന് പെൺകുട്ടിയെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read More: ആലുവ പുഴയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ച്
ശബ്ദം കേട്ട് ഉണർന്ന സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെ ഇവർ മൃതദേഹം അരിച്ചാക്കിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിനരികിൽ ഉപേക്ഷിച്ചു. മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തുന്നത്. പിടിയിലായ സുരേഷ് നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്. സംഘത്തിലെ മറ്റുള്ളവരെ കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here