പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ തര്‍ക്കം രൂക്ഷം
പെരുമ്പാവൂർ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ബഥേൽ സുലോക്കോ പള്ളിയിൽ പ്രാർത്ഥനാ സ്വാതന്ത്ര്യത്തെ ചൊല്ലി തർക്കം രൂക്ഷമായി. ഇന്ന് രാവിലെ പ്രാർത്ഥനക്കായി എത്തിയ ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിക്കകത്ത് കയറാനായിട്ടില്ല. എന്നാൽ യാക്കോബായ വിഭാഗം അകത്ത് പ്രാർത്ഥന നടത്തുന്നുണ്ട്. മുൻധാരണ പ്രകാരം രാവിലെ 6 മുതൽ 8.45 വരെ ഇവിടെ ഓർത്തഡോക്സ് പക്ഷത്തിന്റെ ആരാധന സമയമാണ്.
ഇതിൽ മാറ്റം വരുത്തി മുഴുവൻ സമയം ആരാധന സ്വാതന്ത്ര്യം അനുവദിക്കണമെന്ന ഇവരുടെ ആവശ്യം പെരുമ്പാവൂർ കോടതി അനുവദിച് കഴിഞ്ഞ ദിവസം ഉത്തരവിടുകയും ചെയ്തു. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം രാവിലെ 6 ന് പതിവുപോലെ വികാരി എൽദോ കുര്യാക്കോസിന്റെ നേതൃത്വത്തിൽ പ്രാർത്ഥനക്കെത്തിയപ്പോഴും യാക്കോബായ വിഭാഗം പള്ളിയുടെ പ്രധാന കവാടങ്ങൾ എല്ലാമടച്ച് ഇവരെ തടഞ്ഞിരുന്നു. ഇന്നും സമാന സ്ഥിതിയാണ്.
സ്ത്രീകളടക്കമുള്ളവർ പള്ളിക്ക് പുറത്ത് കാത്തിരിക്കുന്നു. . സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പോലിസ് സന്നാഹവും, തഹസീൽദാർ സാബു ഐസക്കിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ഇവിടെ എത്തിച്ചേർന്നു.
Read More: പള്ളി തര്‍ക്കം; മന്ദാമംഗലത്ത് യാക്കോബായ വിശ്വാസികള്‍ കുര്‍ബാന അര്‍പ്പിച്ചത് റോഡില്‍
എന്നാൽ പള്ളിക്കകത്ത് യഥാർത്ഥ വിശ്വാസികളല്ല മറിച്ച് ഗുണ്ടകളെന്നാണ് ഓർതഡോക്സ് വിഭാഗത്തിന്റെ ആരോപണം.
1934 ലെ ഭരണഘടന അനുസരിച്ച് പള്ളി തങ്ങൾക്ക് അവകാശപ്പെട്ടതെന്നാണ് ഓർത്തഡോക്സ് സഭാ വിശ്വാസികൾ അവകാശപ്പെടുന്നത്. എന്നാൽ തങ്ങളുടെ പൂർവികർക്ക് അവകാശപ്പെട്ട പള്ളിയില്‍ പ്രാർത്ഥന നടത്താനുള്ള അവകാശം തങ്ങൾക്ക് മാത്രമാണെന്ന് യാക്കോബായ വിശ്വാസികളും അവകാശപ്പെടുന്നു. ഇന്നലെ രാത്രിയാണ് യാക്കോബായ വിഭാഗക്കാർ പള്ളിക്കകത്ത് പ്രാർത്ഥനാ യജ്ഞം ആരംഭിച്ചത്. നൂറോളം പേർ പള്ളിക്കകത്ത് ഇപ്പോഴും പ്രാർത്ഥനാ യജ്ഞം തുടരുകയാണ്.
കഴിഞ്ഞ തവണ ഓർത്തഡോക്സ് സഭാ വിശ്വാസികൾ പള്ളിയിലെത്തിയപ്പോൾ സംഘർഷം ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് നൂറോളം പൊലീസുകാരെ പള്ളിക്ക് ചുറ്റും വിന്യസിച്ചിരക്കുന്നത്. കോതമംഗലത്തും പിറവത്തും സമാനമായ രീതിയിൽ നേരത്തെ സംഘർഷം ഉണ്ടായിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here