പോക്‌സോ കേസ്: മുന്‍ ഇമാമിനായി പൊലീസ് ബംഗളൂരുവിലേക്ക്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ തെരച്ചില്‍ ശക്തമാക്കി പൊലീസ്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും ഖാസിമിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്താന്‍ ബംഗളൂരുവില്‍ തെരച്ചില്‍ നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.
അതേസമയം, ഖാസിമി കടന്നത് സമോദരന്‍ അല്‍ അമീനൊപ്പമാണെന്നാണ് പൊലീസ് പറയുന്നത്. ഖാസിമി പിഡീപ്പിച്ചുവെന്ന് ശിശുക്ഷേമ സമിതിക്ക് മുന്‍പില്‍ നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി ഉറച്ചു നില്‍ക്കുകയും പൊലീസിന്റെ മുന്‍പില്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഖാസിമിയെ എത്രയും പെട്ടെന്ന് കണ്ടെത്തുക എന്നതാണ് പൊലീസിന് മുന്നിലുള്ളത്.
ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന്‍ അല്‍ അമീനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തൃപ്പൂണിത്തുറയിലെ ഫഌറ്റില്‍ നിന്നുമാണ് ഇയാളെ കൊച്ചി ഷാഡോ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് തിരുവനന്തപുരം പൊലീസിനെ ഏല്‍പ്പിച്ചു. ഇമാമിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതി രാജ്യം വിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. പ്രതിയുടെ പാസ്‌പോര്‍ട്ട് നമ്പറും മറ്റ് വിവരങ്ങളുമടക്കമാണ് എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പൊലീസ് നല്‍കിയിരിക്കുന്നത്.
ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പള്ളിക്കമ്മിററ്റിയംഗം നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസാണ് പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here