പ്രീതാ ഷാജിയുടെ കിടപ്പാടം ലേലത്തിൽ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി
ഇടപ്പളളി മനാത്ത്പാടത്തെ വീട്ടമ്മ പ്രീതാ ഷാജിയുടെ കിടപ്പാടം ലേലത്തിൽ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. വായ്പാ തുകയും പലിശയുമടക്കം 43 ലക്ഷം രൂപ ബാങ്കിനു നൽകി പ്രീതാ ഷാജിക്ക് സ്വത്ത് തിരികെയെടുക്കാമെന്ന് കോടതി ഉത്തരവിട്ടു. പ്രീതാ ഷാജിക്കെതിരായ എല്ലാ മുൻ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി.
സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരിൽ വായ‌്പാ കുടിശ്ശിക തിരിച്ചടയ‌്ക്കാനാവാതെ ജപ‌്തി നടപടി നേരിട്ട പ്രീത ഷാജിയും കുടുംബവും കിടപ്പാടം ഒഴിയാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തുടർന്ന് ലേല നടപടി നിയമപരമായി നിലനിൽക്കില്ലെന്ന‌് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭർത്താവ‌് എം വി ഷാജി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.
മുതലും പലിശയുമടക്കം 43,51,362 രൂപ ബാങ്കിന് നൽകണം. ഒരു ലക്ഷത്തി എൺപത്തിഒമ്പതിനായിരം രൂപ വസ്തു മുൻപ് ലേലത്തിൽ വാങ്ങിയ രതീഷിന് നൽകണം. പണം നൽകാൻ ഒരുമാസത്തെ സാവകാശം നൽകിയിട്ടുണ്ട്. 2005ലാണ‌് ഡെബ്റ്റ് റിക്കവറി ട്രിബൂണൽ / വിധി നടപ്പാക്കാൻ നിർദേശിച്ചത‌്. മൂന്നുവർഷത്തെ കാലാവധിക്കുള്ളിൽ വിധി നടപ്പാക്കണമെന്ന വ്യവസ്ഥ ബാങ്ക‌് പാലിച്ചില്ലെന്നും ഒമ്പതുവർഷം കഴിഞ്ഞ‌് 2018ലാണ‌് വസ‌്തു ലേലത്തിൽ വിറ്റതെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് വിധി. 24 വര്‍ഷം മുന്‍പാണ് പ്രീതയുടെ കുടുംബം സുഹൃത്തിന്റെ 2 ലക്ഷം രൂപയുടെ ലോണിന് ജാമ്യം നിന്നത്. കുടിശ്ശിക 2.7 കോടി രൂപയായതായി ചൂണ്ടിക്കാട്ടിയാണ് HDFC ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്. 18.5 സെന്റ് വരുന്ന രണ്ടരക്കോടി വിലമതിക്കുന്ന കിടപ്പാടം 38 ലക്ഷം രൂപയ്ക്കാണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴി ബാങ്ക് ലേലത്തില്‍ വിറ്റത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here