അനിൽ അംബാനിക്ക് തിരിച്ചടി; എറിക്‌സൺ ഇന്ത്യയ്ക്ക് 550 കോടി നൽകണമെന്ന് സുപ്രീംകോടതി
അനിൽ അംബാനിക്കെതിരായ കോടതിയലക്ഷ്യ ഹർജി ശരിവെച്ച് സുപ്രീംകോടതി. കേസിൽ എറിക്‌സൺ ഇന്ത്യയ്ക്ക് 550 കോടി നൽകാൻ സുപ്രീംകോടതി വിധിച്ചു. റിലയൻസ് കമ്യൂണിക്കേഷൻസിന് ഒരു കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.
4 ആഴ്ച്ചയ്ക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ 3 മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. സുപ്രീംകോടതി രജിസ്ട്രിയിലാണ് പിഴയടയ്‌ക്കേണ്ടത്. അതേസമയം, കടക്കെണിയിലായ ആർകോമിന് വിധി തിരിച്ചടിയാകും. ജസ്റ്റിസുമാരായ ആർഎഫ് നരിമാൻ, വിനീത് ശരൺഎന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ആർകോമും അംബാനിയും നൽകിയ മാപ്പപേക്ഷ കോടതി തള്ളുകയും ചെയ്തു.
സിവിൽ ജയിലിൽ അംബാനിയെ തടവിന് ശിക്ഷിക്കണമെന്നും സ്വകാര്യ സ്വത്തുകൾ കണ്ടുകെട്ടണമെന്നുമായിരുന്നു എറിക്‌സന്റെ ഹർജിയിൽ അപേക്ഷിച്ചിരുന്നത്.
Read Also : അനിൽ അംബാനിക്കെതിരെയുള്ള കേസില്‍ തെറ്റായ വിവരം പ്രചരിപ്പിച്ചു; രണ്ട് കോടതി ജീവനക്കാർക്കെതിരെ നടപടി
റിലയൻസ് ജിയോയ്ക്ക് ആസ്തികൾ വിറ്റവകയിൽ 550 കോടി രൂപ നൽകിയില്ലെന്നാരോപിച്ചാണ് അനിൽ അംബാനിക്കും മറ്റു രണ്ടുപേർക്കുമെതിരേ എറിക്‌സൺ ഇന്ത്യ നൽകിയ കോടതിയലക്ഷ്യക്കേസ് നൽകിയത്. ചക്രവർത്തിയെപ്പോലെ ജീവിക്കാനും റഫാലിനു കൊടുക്കാനും അനിൽ അംബാനിക്ക് പണമുണ്ടെങ്കിലും തങ്ങളുടെ കുടിശ്ശിക നൽകുന്നില്ലെന്ന് എറിക്‌സൺ ഇന്ത്യ ചൂണ്ടിക്കാട്ടി.
Read Also : അനിൽ അംബാനിക്ക് എതിരായ കോടതിയലക്ഷ്യക്കേസ് വിധി പറയാന്‍ മാറ്റി
രാജ്യവ്യാപകമായി ശൃംഖല തയ്യാറാക്കിയതിന് എറിക്‌സൺ ഇന്ത്യയ്ക്ക് കുടിശ്ശികയായ പണം നൽകാമെന്ന് സുപ്രീംകോടതിക്കുമുമ്പാകെ നൽകിയ ഉറപ്പു പാലിച്ചില്ലെന്നാണ് ആരോപണം. അനിൽ അംബാനിക്കുപുറമേ റിലയൻസ് ടെലികോം ചെയർമാൻ സതീഷ് സേട്ട്, റിലയൻസ് ഇൻഫ്രാടെൽ ചെയർപേഴ്‌സൺ ഛായ വിരാനി എന്നിവർക്കെതിരേയാണ് പരാതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here