ഉത്തർപ്രദേശില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരെന്ന് ആരോപിച്ച് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ജെയ്ഷെ മുഹമ്മദ് ഭീകരരെന്ന് ആരോപിച്ച് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. ജമ്മു കാശ്മീർ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്യേഷണം നടക്കുകയാണ്. ജമ്മു കാശ്മീർ പോലിസിന്‍റെ സഹായം തേടിയതായും ഉത്തർ പ്രദേശ് ഡി ജി പി ഒ പി സിംഗ് പറഞ്ഞു.
ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന് സംശയിക്കുന്ന രണ്ട് പേരെ യുപി പോലീസാണ് അറസ്റ്റ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഇരുവരെയും പിടികൂടിയത്. ജമ്മുകശ്മീര്‍ സ്വദേശികളായ ഷാനവാസ് അഹമ്മദ്, അഖിബ് അഹമ്മദ് മാലിക് എന്നിവരാണ് അറസ്റ്റിലായത്.
കശ്മീരിലെ കുല്‍ഗാം സ്വദേശിയാണ് ഷാനവാസ് അഹമ്മദ്. ജെയ്‌ഷെ മുഹമ്മദിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നയാളാണ് ഇദ്ദേഹമെന്ന് പോലീസ് പറയുന്നു. ഇയാള്‍ ഗ്രനേഡ് നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയിട്ടുമുണ്ട്. പുല്‍വാമ സ്വദേശിയാണ് അഖിബ് അഹമ്മദ് മാലിക്ക്.ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇവരുടെ കൈവശം കൈത്തോക്കുകളും ബുള്ളറ്റുകളും ഉണ്ടായിരുന്നു. പശ്ചിമ ഉത്തര്‍പ്രദേശിലെ ദേവ്ബന്ദില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇസ്ലാം മതപഠന കേന്ദ്രങ്ങള്‍ക്ക് പേരുകേട്ട പ്രദേശമാണ് ദേവ്ബന്ദ്.
Read More:വീണ്ടും ആക്രമണത്തിന് ജെയ്‌ഷെ പദ്ധതി; കാശ്മീരില്‍ കനത്ത സുരക്ഷ
പുല്‍വാമ ആക്രമണത്തിനു മുമ്പുതന്നെ ഇവര്‍ യുപിയില്‍ എത്തിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പുല്‍വാമ ആക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും വ്യക്തമല്ല. പക്ഷെ ഇവര്‍ക്ക് ജയ്‌ഷെ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
അതേസമയം ഇന്ത്യയില്‍ വീണ്ടും ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാശ്മീര്‍ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിനാണ് പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതെന്നാണ് വിവരം. സൈനിക വാഹനവ്യൂഹത്തെയാണ് ഇത്തവണയും ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും 48 മണിക്കൂറിനുളളില്‍ ഇതിനുള്ള നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here