ബ്രഹ്മപുരം തീപിടുത്തം; ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി

ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായ സ്ഥലത്ത് ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. തീപിടുത്തത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. സംഭവത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ മുഹമ്മദ് വൈ സഫൈറുളള അറിയിച്ചു.
ഇന്നലെ വൈകിട്ടാണ് ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ തീവ്ര ശ്രമം നടത്തിയാണ് തീ നിയന്ത്രിച്ചത്. കൂട്ടിയിട്ടിരുന്ന മാലിന്യകൂമ്പാരത്തിലാണ് തീപടര്‍ന്നത്.
Read More: ബ്രഹ്മപുരത്തെ തീപിടുത്തം; നഗരത്തില്‍ പുകശല്യം രൂക്ഷം
കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഇത്തരത്തിൽ തീ പിടുത്തമുണ്ടാകുന്നത്. ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് പിടി തോമസ് എംഎൽഎ പറഞ്ഞു. തൊട്ട് മുന്നത്തെ കോർപറേഷൻ ഭരിച്ചിരുന്ന കാലത്ത് 12 കോടി രൂപ മുടക്കി ഒരു പ്ലാന്‍റ് നിർമിച്ചിരുന്നുവെങ്കിലും ആറു മാസത്തിനകം അത് നിശ്ചലമായിരുന്നുവെന്നും ഇന്ന് കളക്ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന കമ്മിറ്റി യോഗത്തിൽ ഈ പ്രശ്നം ഉന്നയിക്കുമെന്നും എംഎൽഎ പറഞ്ഞു.
Read More: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വൻ തീപിടുത്തം
ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ പുകശല്യം രൂക്ഷമായിരുന്നു. വൈറ്റില, കടവന്ത്ര മേഖലകളില്‍ പുക പടര്‍ന്നത് പ്രദേശവാസികളില്‍ ആശങ്ക ഉണര്‍ത്തി. കിലോമീറ്ററുകളോളം പുക പടര്‍ന്നു. പുക വ്യാപകമായത് നാട്ടുകാരില്‍ പലര്‍ക്കും ശ്വാസതടസ്സം സൃഷ്ടിച്ചു. വാഹനങ്ങള്‍ക്കും തടസ്സമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here