Advertisement

ജമ്മു കാശ്മീരില്‍ ബന്ദ് ; ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

February 24, 2019
Google News 1 minute Read

ജമ്മു കാശ്മീരില്‍ ഹുറിയത്ത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. ബന്ദിനെ തുടര്‍ന്ന് ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ മുന്‍ കരുതലിന്റെ ഭാഗമായി നിരവധി വിഘടനവാദി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇതേ തുടര്‍ന്ന് കാശ്മീരിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് ഹുറിയത്ത് സംഘടനകളുടെ ബന്ദ് ആഹ്വാനം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകുന്നതിനിടെ ജമ്മു കാശ്മീരില്‍ ഇന്നലെ ഇന്ത്യന്‍ സൈന്യം തിരക്കിട്ട സേനാ വിന്യാസം നടന്നിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ കാശ്മീരില്‍ അധികമായി വിന്യസിച്ചത്. ശ്രീനഗര്‍ പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ വിമാനമാര്‍ഗ്ഗമാണ് സൈന്യത്തെ എത്തിച്ചത്. കാശ്മീരില്‍ മുന്‍കരുതലിന്റെ ഭാഗമായി ജമാ അത്ത് ഇസ്ലാമി നേതാക്കളെയും വിഘടനവാദി സംഘടനാ നേതാക്കളെയും അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് ഇന്നലെ മുതല്‍ കാശ്മീരിലേക്ക് കൂടുതല്‍ സേനാനീക്കമുണ്ടായിരിക്കുന്നത്.

നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് കൂടുതല്‍ സൈന്യത്തെ അടിയന്തരമായി ഇങ്ങോട്ടെത്തിച്ചത്. മുന്‍കരുതലിന്റെ ഭാഗമായി വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിനെ കഴിഞ്ഞ ദിവസം ജമ്മു കാശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീനഗറിലെ യാസിന്‍ മാലിക്കിന്റെ വസതിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

Read Also: കർഷകർക്ക് പ്രതിവർഷം ആറായിരം കോടി; പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയ്ക്ക് ഇന്ന് തുടക്കം

അതേ സമയം കാശ്മീരിലെ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി വിഘടനവാദി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് വീണ്ടും അനിശ്ചിതത്വം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ ഗൂഡാലോചനയാണിതെന്ന് വിഘടനവാദി സംഘടനകള്‍ ആരോപിച്ചു.പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കാശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷയും വാഹനങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന വകുപ്പുകളിലൊന്നായ ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിക്കണമെന്നുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ കാശ്മീരിലെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.ജമ്മു കാശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്തു വകകള്‍ കൈവശം വയ്ക്കാവു എന്ന് ഉറപ്പു നല്‍കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 35 എ. ഈ വകുപ്പ് പിന്‍വലിക്കണമെന്നാവശ്യപെട്ട് കൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here