പുല്‍വാമയിലെ ഭീകരാക്രമണം; പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ നടന്ന ഭീകരാക്രണത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. 370 കിലോ ആര്‍ഡിഎക്സ് ഉപയോഗിച്ചാണ് 40 ജവാന്മാരുടെ ജീവന്‍ നഷ്ടമായ ആക്രമണം നടത്തിയതെന്നും, ഇതില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിക്കാര്‍ വാദപ്പെട്ടു. എന്നാല്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.
ഫെബ്രുവരി 14ന് വൈകീട്ട് മൂന്നേകാലോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. മലയാളിയായ സൈനികന്‍ ഉള്‍പ്പെടെ 40 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കളുമായി ചാവേര്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. തെക്കന്‍ കശ്മീരിലെ ഗുണ്ടിവാഗ് സ്വദേശിയായ 22 കാരന്‍ ആദില്‍ അഹമ്മദായിരുന്നു ജെയ്‌ഷെ മുഹമ്മദിന് വേണ്ടി ചാവേറായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here