ഇന്ത്യ തകര്‍ത്ത ജെയ്‌ഷെ കേന്ദ്രത്തിന് മുന്നില്‍ അമേരിക്ക, ഇസ്രയേല്‍, ബ്രിട്ടന്‍ രാജ്യങ്ങളുടെ ദേശീയ പതാക; ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യ തകര്‍ത്ത ബാലക്കോട്ടിയെ ഭീകര സംഘടന ക്യാമ്പിന്റെ ചിത്രങ്ങള്‍ പുറത്ത്. ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വെള്ള പതാക ഉയര്‍ത്തിയിട്ടുള്ള ഗെയ്റ്റിന് പിന്നിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ പടിക്കെട്ടില്‍ അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ദേശീയ പതാക വരച്ചിട്ടുണ്ട്. എ കെ 47 റൈഫിളുകളും വെട്‌ക്കോപ്പുകളും ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും ഉള്‍പ്പെടെ വന്‍ ആയുധശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും തകര്‍ത്തു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളും ഇന്ത്യ ഉപയോഗിച്ചു. ഇതിന് പിന്നാലെ തിരിച്ചടി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി രംഗത്തെത്തിയിരുന്നു.
Read more: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം; പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്ന് ചൈന
ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി രാജസ്ഥാനില്‍ ജനങ്ങളെ അബിസംബോധന ചെയ്ത് പറഞ്ഞിരുന്നു.
രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായ സ്ഥിരീകരണം. പരിശീലനം കഴിഞ്ഞ് ജമ്മു ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here