വാഗ അതിര്‍ത്തിയില്‍ ഇന്നത്തെ ബീറ്റിംഗ് റീട്രീറ്റ് റദ്ദാക്കി
വാഗ അതിര്‍ത്തിയില്‍ ഇന്നത്തെ ബീറ്റിംഗ് റീട്രീറ്റ് ചടങ്ങ് റദ്ദാക്കി. സൈനികരുടെ പ്രകടനവും പതിവ് ചടങ്ങുകളുമാണ് റദ്ദാക്കിയത്. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ കൈമാറ്റം വൈകിട്ടത്തേക്ക് മാറ്റിയതോടെയാണ് ചടങ്ങ് റദ്ദാക്കാനുള്ള തീരുമാനം എത്തിയത്.
ലോഹോറിലെത്തിച്ച അഭിനന്ദന്‍ നാലുമണിയോടെ വാഗ അതിര്‍ത്തിയിലെത്തുമെന്നാണ് വിവരം. ലാഹോറില്‍ നിന്നും റോഡ് മാര്‍ഗമാണ് അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ എത്തുന്നത്. ഇതിന്‍രെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി പാക്കിസ്ഥാന്‍ അറിയിച്ചു. അഭിനന്ദന് വേണ്ടി വാഗ അതിര്‍ത്തിയില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. റോഡ് ക്രോസിലേയും ഹൈക്കമ്മീഷനിലേയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അഭിനന്ദനെ അനുഗമിക്കുണ്ടെന്നാണ് സൂചന. വാഗയിലെത്തുന്ന അഭിനന്ദനെ റെഡ് ക്രോസ് ആയിരിക്കും സ്വീകരിക്കുക എന്നാണ് വിവരം. വ്യോമസേനയുടെ ഗ്രൂപ്പ് കമാന്‍ഡന്റ് ജെ ഡി കുര്യന്‍ ഇന്ത്യയിലേക്ക് വരവേല്‍ക്കും.
വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് അടക്കമുള്ളവര്‍ എത്തുന്നുണ്ട്. അഭിനന്ദന്റെ കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ അകലെ ദേശീയ പതാകകളുമായി ഒട്ടേറെ പേരാണ് വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്. മുംബൈയില്‍ നിന്നും ജമ്മുവില്‍ നിന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്. മൂന്ന ്ദിവസം പാക് കസ്റ്റഡിയില്‍ തുടര്‍ന്ന ശേഷമാണ് അബിനന്ദന്‍ ഇന്ത്യയിലേക്ക് എത്തുന്നത്.
അതിനിടെ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യക്ക് വിട്ടു നല്‍കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. ബോംബിടാനായി പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചയാളാണ് അഭിനന്ദനെന്നും രാജ്യത്തിനെതിരെ കുറ്റം ചെയ്തയാളെ പാക്കിസ്ഥാനില്‍ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. അഭിനന്ദനെ വിട്ടു നല്‍കുന്ന നടപടി നിയമവിരുദ്ധനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ നാല് പ്രകാരം അഭിനനന്ദനെ വിട്ട് നല്‍കാനാവില്ലെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്. ഇത് പ്രകാരം അഭിനന്ദനെ ക്രിമിനല്‍ നടപടിക്രമം, യുദ്ധക്കുറ്റം, തീവ്രവാദ കുറ്റം എന്നിവ ചുമത്തി ആര്‍മി ആക്ട് 1952 പ്രകാരം വിചാരണ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here