സംസ്ഥാനത്തെ ഗതാഗത മേഖല പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നു; ഇലക്ട്രിക് മൊബിലിറ്റി നയരൂപരേഖയ്ക്ക് മന്ത്രിസഭ അനുമതി

സംസ്ഥാനത്തെ ഗതാഗത മേഖല പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നു. ഇലക്ട്രിക് മൊബിലിറ്റി നയരൂപരേഖയ്ക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി. 2025 ഓടെ കെ.എസ്.ആര്‍.ടി.സി.യുടെ 6000 ബസ്സുകളും വൈദ്യുതി ബസ്സുകളായി മാറും.
പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് സംസ്ഥാനത്തെ ഗതാഗത മേഖല ചുവടുവെയ്ക്കുന്നതിന്റെ ആദ്യപടിയായുള്ള ഇലക്ട്രിക് മൊബിലിറ്റി നയരൂപരേഖയ്ക്കാണ് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയത്. നേരത്തെ അംഗീകരിച്ച കരട് നയത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് അന്തിമനയം അംഗീകരിച്ചിട്ടുള്ളത്.
Read Also : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഗതാഗത പരിഷ്‌ക്കരണത്തിന് തീരുമാനം
നിലവില്‍ ഉപയോഗിച്ചു വരുന്ന പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ട് വൈദ്യുതി, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചുള്ള ഗതാഗത സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. 2025 ഓടെ കെ.എസ്.ആര്‍.ടി.സി.യുടെ 6000 ബസ്സുകളും വൈദ്യുതി ബസ്സുകളായി മാറും.
ആദ്യപടിയായി തിരുവനന്തപുരം നഗരത്തിലെ ഗതാഗത സംവിധാനം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന രീതിയിലാക്കും. ഇ-റിക്ഷ, ഇലക്ട്രിക് കാറുകള്‍, ബൈക്കുകള്‍ തുടങ്ങി എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളും ഘട്ടം ഘട്ടമായി സംസ്ഥാനത്ത് വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കെ.എസ്.ഇ.ബിയുടെ സഹായത്തോട് കൂടി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു. കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന്റെ സഹായത്തോട് കൂടി ഇ-റിക്ഷകള്‍ വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here