കൊട്ടക്കമ്പൂര്‍ ഭൂമി കൈയേറ്റം; ജോയ്‌സ് ജോര്‍ജ് ഇന്നും ദേവികുളം സബ്കളക്ടര്‍ക്ക് മുന്‍പാകെ ഹാജരായില്ല
കൊട്ടക്കമ്പൂര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ജോയ്‌സ് ജോര്‍ജ് എം പി ഇന്നും ദേവികുളം സബ്കളക്ടര്‍ക്ക് മുന്‍പാകെ ഹാജരായില്ല. കൊട്ടക്കമ്പൂരിലെ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഇന്ന് ഹാജരാക്കണമെന്നായിരുന്നു സബ്കളക്ടര്‍ രേണു രാജ് ആവശ്യപ്പെട്ടിരുന്നത്. ജോയ്‌സ് ജോര്‍ജിന് പകരം അഭിഭാഷകന്‍ എത്തിയെങ്കിലും രേഖകള്‍ ഹാജരാക്കിയില്ല.
വിവിധഘട്ടങ്ങളിലായി ആറ് തവണയാണ് രേണു രാജ് ജോയ്‌സ് ജോര്‍ജിന് നോട്ടീസ് അയച്ചത്. എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ എം പി തയ്യാറായിട്ടില്ല. പട്ടയത്തിലെ ക്രമക്കേടുകളും പട്ടയ പരിശോധന നടപടിയോടുള്ള നിസഹകരണവും ചൂണ്ടിക്കാട്ടി ദേവികുളം മുന്‍ സബ്കളക്ടര്‍ വി ആര്‍ പ്രേംകുമാറാണ് ജോയ്‌സ് ജോര്‍ജിന്റേയും ബന്ധുക്കളുടേയും പട്ടയം റദ്ദാക്കിയത്. മുന്‍ സബ് കളക്ടര്‍ വി ശ്രീറാമും രണ്ട് തവണ എംപിക്ക് നോട്ടീസ് അയച്ചിരുന്നു.
കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് ഡയറി ഈ മാസം പന്ത്രണ്ടിന് ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം തൊടുപുഴ കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ അന്ന് വാദം തുടരുമെന്നും കോടതി അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here