മുസ്ലീം ലീഗിന് മൂന്നാം സീറ്റുണ്ടാകില്ല; അന്തിമനിലപാടറിയിച്ച് കോണ്‍ഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാമത്തെ സീറ്റ് ഉണ്ടാകില്ല. ഇന്ന് ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നിലപാട് ലീഗ് നേതൃത്വത്തെ അറിയിച്ചു. പകരം മുന്നോട്ടുവെച്ച സമവായ ഫോര്‍മുല ധാരണയാകാതെ വന്നതോടെ ലീഗിന്റെ തീരുമാനം നാളത്തേക്ക് മാറ്റി. നാളെ ചേരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം ലീഗ് നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് പ്രഖ്യാപിക്കുംകോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള മൂന്നാംവട്ട ചര്‍ച്ചയാണ് ഇന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്നത്.
മുസ്ലിം ലീഗില്‍ നിന്നും പികെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ ,കെപിഎ മജീദ് ,അബ്ദുല്‍ വഹാബ് എന്നിവരും കോണ്‍ഗ്രസില്‍നിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ , യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവരാണ് പങ്കെടുത്തത്. ലീഗിന് മൂന്നാം സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് മുന്‍നിലപാട് തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും സ്വീകരിച്ചത് . പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന ഹൈക്കമാന്റ് നിര്‍ദേശം നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചു.
മൂന്നാം സീറ്റിന് പകരം മുന്നോട്ടുവെച്ച ഉപാധികളില്‍ പലതും ഉടന്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ അറിയിച്ചു. സമവായ ഫോര്‍മുല ഉരുത്തിരിയാത്ത സാഹചര്യത്തില്‍ നാളത്തെ ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം തീരുമാനം അറിയിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കി. ഉഭയകക്ഷി ചര്‍ച്ചയിലെ വിശദാംശങ്ങള്‍ നാളെ ചേരുന്ന പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്യുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന് സമാനമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതികരണം
വടകര കാസര്‍കോട് വയനാട് എന്നീ മണ്ഡലങ്ങളില്‍ ലീഗിനും അനുയോജ്യരായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന് നിര്‍ദ്ദേശവും ലീഗ് മുന്നോട്ട് വെച്ചു. ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മതിയെന്നാണ് ലീഗിന്റെ നിലവിലെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here