കൊച്ചിയില്‍ വഴിയരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആള്‍ക്കൂട്ട കൊലപാതകം
കൊച്ചി പാലച്ചുവടില്‍ വഴിയരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആള്‍ക്കൂട്ട കൊലപാതകം. പാലച്ചുവട് വെണ്ണല റോഡിലെ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ചക്കരപ്പറമ്പ് സ്വദേശി തെക്കേപ്പാടത്ത് വര്‍ഗ്ഗീസിന്റെ മകന്‍ ജിബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ പ്രഭാത സവാരിയ്ക്ക് പോയ ആളുകളാണ് ജിബിന്റെ മൃതദേഹം കണ്ടത്. ഇവര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജിബിനെ സദാചാര ഗുണ്ടകള്‍ മര്‍ദ്ദിക്കുന്ന വീഡിയോ പോലീസിന് ലഭിച്ചു.
ReadAlso: എറണാകുളം പാലച്ചുവട് റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മൃതദേഹത്തിന്റെ സമീപത്തായി ജിബിന്റെ ബൈക്കും കിടന്നിരുന്നു. വാഴക്കാലയിലെ ഒരു വീട്ടില്‍ ജിബിന്‍ എത്തുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. അര്‍ദ്ധരാത്രിയില്‍ പലപ്പോഴായി ജിബിന്‍ ഇവിടെ എത്തിയിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയവരുമായി അടിപിടി ഉണ്ടാകുകയായിരുന്നു. ഇത് സംബന്ധിച്ച വീഡിയോയാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. ജിബിന്റെ മൃതദേഹത്തില്‍ പരിക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നു. നെറ്റിയില്‍ ആഴത്തിലുണ്ടായിരുന്ന മുറിവിലൂടെ ചോര വാര്‍ന്നൊലിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്ത് അപകടം ഉണ്ടായതിന്റെ സൂചനകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടമല്ല മരണ കാരണമെന്ന് ഇന്നലെ തന്നെ പോലീസ് ഉറപ്പിച്ചിരുന്നു.
ReadAlso: ആള്‍ക്കൂട്ടക്കൊല; പ്രത്യേക നിയമം കൊണ്ടു വരണമെന്ന് സുപ്രീം കോടതി
അടിപിടിയ്ക്ക് പിന്നാലെ അക്രമികള്‍ ജിബിനെ ഓട്ടോയില്‍ കൊണ്ട് പോകുകയും മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ ഉപേക്ഷിക്കുകയുമായിരുന്നു. അതേസമയം അക്രമികളില്‍ ഒരാളെത്തി ജിബിന്റെ ബൈക്ക് എടുത്തുകൊണ്ട് പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അപകട മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ നീക്കം. ഇലക്ട്രീഷ്യനായിരുന്നു ജിബിന്‍, ഭാര്യയും ഒരു കുട്ടിയുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെയാണ് പോലീസ് സംശയിക്കുന്നത്. ഇവരില്‍ ചിലര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here