‘അടുത്തിടെ ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ നിർമ്മാതാക്കളായ മൂന്നു ചെറുപ്പക്കാർ രാത്രി മുറിയിൽ കടന്നുവന്ന് മോശമായി സംസാരിച്ചു’ : സമീപകാലത്തുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാർമിള

മലയാള സിനിമ വളരെയധികം മാറിപ്പോയെന്ന് നടി ചാർമിള. സമീപകാലത്ത് ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞുകൊണ്ടാണ് ചാർമിള ഇക്കാര്യം പറഞ്ഞത്.
‘മലയാള സിനിമ വളരെ മാറിയിട്ടുണ്ട്. അടുത്തിടെ ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ നിർമ്മാതാക്കളായ മൂന്നു ചെറുപ്പക്കാർ രാത്രി മുറിയിൽ കടന്നുവന്ന് മോശമായി സംസാരിച്ചു. അവരുടെ ഇഷ്ടത്തിനു വഴങ്ങാതിരുന്നതിനാൽ രാത്രി തന്നെ സഹായിയേയും കൂട്ടി ഇറങ്ങേണ്ടി വന്നു. ട്രെയിൻ ടിക്കറ്റിനുള്ള പണം കടം വാങ്ങിയാണ് തിരിച്ചു പോന്നത്. നായികയായിരുന്ന കാലത്തു പോലും ഇത്തരം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോൾ എന്താണ് ഇങ്ങനെയെന്നോർത്ത് വല്ലാതെ വിഷമം തോന്നി. അമ്മയിൽ മുമ്പ് അംഗത്വം ഉണ്ടായിരുന്നു. പക്ഷേ, പുതുക്കാൻ സാധിച്ചില്ല. കുടിശിക ഒരുമിച്ച് അടച്ച് ഇനി പുതുക്കാനാകുമെന്നും തോന്നുന്നില്ല.’ചാർമിള പറഞ്ഞു.
Read Also : ചാർമിള ആശുപത്രിയിൽ
1979 ൽ സിനിമയിലെത്തിയ ചാർമിള അരങ്ങേറ്റം നടത്തിയത് തമിഴിലായിരുന്നു. മൂന്നോളം തമിഴ് ചിത്രങ്ങൾക്ക് ശേഷമായിരുന്നു മോഹൻലാൽ നായകനായി അഭിനയിച്ച ധനം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയത്. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി കഥാപാത്രങ്ങളായിരുന്നു ചാർമിളയ്ക്ക് ലഭിച്ചിരുന്നത്.
നടനും അവതാരകുമായ കിഷോർ സത്യയെ ആയിരുന്നു ചാർമിള ആദ്യം വിവാഹം കഴിച്ചത്. 1995 ൽ വിവാഹിതരായ ഇരുവരും 1999 ൽ വേർപിരിയുകയായിരുന്നു. 2006 ലായിരുന്നു സഹോദരിയുടെ സുഹത്തും സോഫ്റ്റ് വെയർ എൻജിനീയറുമായ രാജേഷുമായിട്ടുള്ള ചാർമിളയുടെ വിവാഹം. 2014 ൽ ഈ ബന്ധം വേർപിരിയുകയായിരുന്നു. രാജേഷുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതോടെ മകനോടൊപ്പം ചാർമിള പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here