പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ വീടുകളില്‍ രാഹുല്‍ഗാന്ധി
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും വീടുകള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൃപേഷിന്റെ വീട്ടിലേക്കാണ് രാഹുല്‍ ഗാന്ധിയെത്തി. കൃപേഷിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം രാഹുല്‍ ശരത്‌ലാലിന്റെ വീട്ടിലേക്കും എത്തി. കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി എത്തുമെന്നറിഞ്ഞ് വലിയ ജനക്കൂട്ടമാണ് വീടിന് പരിസരത്ത് തടിച്ചു കൂടിയത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, ഹൈബി ഈഡന്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എന്നിവരും രാഹുലിനെ അനുഗമിച്ചു.
നേരത്തേ ഷുഹൈബിന്റെ മാതാപിതാക്കളെ കണ്ണൂര്‍ വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി കണ്ടിരുന്നു. യുപിഎ അധികാരത്തില്‍ എത്തിയാല്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായി ഷുഹൈബിന്റെ മാതാപിതാക്കളും സഹോദരിമാരും പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വക്കില്‍ പൂര്‍ണ്ണ പ്രതീക്ഷയെന്നും ഷുഹൈബിന്റെ കുടുംബം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here