സംസ്ഥാനം സ്ഥിരം ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നു
സംസ്ഥാന സര്‍ക്കാര്‍ സ്ഥിരം ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടിയന്തര ഘട്ടത്തില്‍ ഹെലികോപ്ടര്‍ അത്യാവശ്യമെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെലികോപ്ടര്‍ സ്ഥിരമായി വാടകയ്ക്ക് എടുക്കുന്നതിന്റെ സാമ്പത്തിക വശം പരിശോധിക്കാന്‍ നാളെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഹെലികോപ്ടര്‍ നല്‍കാന്‍ രണ്ട് കമ്പനികള്‍ രംഗത്തുണ്ട്. ഇവരുടെ ടെണ്ടറുകള്‍ നാളെ ചേരുന്ന യോഗത്തില്‍ പരിശോധിക്കും.
മുഖ്യമന്ത്രി നടത്തിയ ഹെലികോപ്ടര്‍ യാത്രകളില്‍ പലതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തൃശൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റര്‍ എന്ന ചര്‍ച്ചകള്‍ സജീവമായത്. വി എസ് സര്‍ക്കാരിന്റെ കാലത്ത് തള്ളികളഞ്ഞ ശുപാര്‍ശ വീണ്ടും സജീവമാക്കാനുള്ള നീക്കം തുടങ്ങിയത് പൊലീസ് ആസ്ഥാനത്തു നിന്നാണ്. പ്രളയം വന്നതോടെ ഹെലികോപടര്‍ ചര്‍ച്ച വീണ്ടും സജീവമായി. ചിപ്‌സണ്‍, പവന്‍ഹാസന്‍സ് കോര്‍പ്പറേഷന്‍ എന്നീ രണ്ടു കമ്പനികളാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.
രണ്ട് കമ്പനികളില്‍ ഒന്നിന് കരാര്‍ നല്‍കണമെന്ന പൊലീസ് ആസ്ഥാനത്തെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് ആദ്യം നിരാകരിച്ചു. ഇവര്‍ നല്‍കിയ വാടക നിരക്ക് കൂടുതലായതിനാല്‍ ടെണ്ടര്‍ വിളിക്കണമെന്നായിരുന്ന ആഭ്യന്തരവകുപ്പ് നിലപാട്. ഇതേ തുടര്‍ന്നാണ് കരാര്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിതല യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here