വിജയരാഘവനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഡിജിപിക്ക് പരാതി നൽകി
ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ മോശം പരാമർശം നടത്തിയ ഇടതു മുന്നണി കൺവീനർ എ.വിജയരാഘവനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് പരാതി നൽകി. ഇടതു മുന്നണി കൺവീനർ വിജയരാഘവൻ രമ്യാ ഹരിദാസിനെ മോശം പരാമർശത്തിലൂടെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തതായി രമേശ് ചെന്നിത്തലയുടെ പരാതിയിൽ പറയുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം 354 എ(1),(4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനും പട്ടികജാതി പട്ടിക വർഗ്ഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം അനുസരിച്ചും വിജയരാഘവനെതിരെ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ പൊന്നാനിയിൽ എൽഡിഎഫ് കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവൻ രമ്യയ്ക്കെതിരെ മോശം പരാമർശം നടത്തിയത്. ആലത്തൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം.
പരാമർശം വിവാദമായതോടെ വിശദീകരണവുമായി വിജയരാഘവൻ രംഗത്തെത്തിയിരുന്നു. രമ്യയെ കാണുന്നത് സഹോദരിയെപ്പോലെയാണെന്നും രമ്യയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് വിജയരാഘവൻ വ്യക്തമാക്കിയത്. അതേ സമയം തെരഞ്ഞെടുപ്പ് സമയത്തുണ്ടായ ഇത്തരമൊരു പ്രസ്താവനയിൽ സിപിഎം, സിപിഐ നേതൃത്വങ്ങൾ അതൃപ്തി അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here