Advertisement

ഡാം മാനേജ്‌മെന്റിലെ പാളിച്ച സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

April 3, 2019
Google News 1 minute Read
mullappally ramachandran alleges hidden aim behind sabarimala women list

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ ഗുരുതരമായ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട സര്‍ക്കാര്‍ തന്നെ അവരുടെ ഘാതകരായെന്ന ആരോപണം പൂര്‍ണ്ണമായും ശരി വയ്ക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഗുരുതര വീഴചയുണ്ടായതിനാല്‍ വിശദമായ ജുഡിഷ്യല്‍ അന്വേഷണമാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയോട് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ എന്ത് അര്‍ഹതയാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളതെന്ന് ജനങ്ങളെ പ്രളയത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച ഭരണാധികാരികള്‍ക്കെതിരേ മനഃപൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read more: പ്രളയകാലത്ത് ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ച പറ്റി; ഗുരുതര വിമര്‍ശനവുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

പ്രളയത്തിന്റെ ആഘാതം കൂട്ടിയ പിണറായി സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ അക്കമിട്ട് നിരത്തിയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയം കഴിഞ്ഞ് ഒന്‍പത് മാസം പിന്നിടുമ്പോഴും ഈ മഹാദുരന്തത്തിന്റെ ഇരകള്‍ സര്‍ക്കാര്‍ സഹായം പോലും ലഭിക്കാതെ നരകിക്കുകയാണ്. മനുഷ്യനിര്‍മ്മിതമാണ് പ്രളയമെന്ന് തുടക്കം മുതല്‍ കെപിസിസി നേതൃത്വം അഭിപ്രായപ്പെട്ടത്. വസ്തുകള്‍ പഠിച്ചുകൊണ്ടും വിദഗ്ധന്മാരുമായി ചര്‍ച്ച നടത്തിയ ശേഷവുമാണ് ഇത്തരമൊരു അഭിപ്രായത്തില്‍ കോണ്‍ഗ്രസ് എത്തിയത്. ജനങ്ങളെ ഇങ്ങനെയൊരു മഹാദുരന്തത്തിലേക്ക് തള്ളിവിട്ട എല്‍ഡിഎഫ് സര്‍ക്കാരിനെ ജനമധ്യത്തില്‍ പരസ്യവിചാരണ ചെയ്യണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here