വോട്ട് ചോദിക്കാനെത്തിയ ബിജെപി എംഎൽഎയെ ജനം തുരത്തിയോടിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം [24 Fact Check]
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ഒന്നാണ് വോട്ട് ചോദിച്ചെത്തിയ ബിജെപി നേതവിനെ ജനം തുരത്തുന്നതിന്റെ ദൃശ്യങ്ങൾ. പലരും ഈ വർഷത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഇത് സംഭവിച്ചതെന്നാണ് ധരിച്ചിരിക്കുന്നത്. എന്നാൽ ഇത് 2017 ലെ ദൃശ്യങ്ങളാണ്.
Read Also : എൻഐഎ ജഡ്ജി ബിജെപിയിൽ ചേർന്നോ ? സത്യം ഇതാണ് [24 Fact Check]
അഖിലേഷ് യാദവ്-ദി ലയൺ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ 1.6 ലക്ഷം പേരാണ് ഈ പേജിലൂടെ മാത്രം വീഡിയോ കണ്ടിരിക്കുന്നത്. 8000 ൽ അധികം തവണ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
വൈറൽ സ്റ്റോറി ഇൻസൈറ്റ് എന്ന മറ്റൊരു ഫേസ്ബുക്ക് പേജിലൂടെ മാത്രം ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന വ്യൂവ്‌സ് 78,000 ആണ്. 4000 ഷെയറുകളും !
എന്നാൽ വീഡിയോ 2017 ൽ പുറത്തിറങ്ങിയതാണ്. പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷൻ ദിലിപ് ഘോഷാണ് ദൃശ്യത്തിൽ. ഡാർജിലിംഗിൽ നിന്നും അദ്ദേഹത്തെ തുരത്തിയോടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.
ഗൂർഖാലാൻഡ് സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് 104 ദിവസത്തോളം നടത്തിവന്ന ഹർത്താലിൽ നിന്നും ഗൂർഖാ ജൻമുക്തി മോർച്ച പിൻവാങ്ങിയതിന് ശേഷം ബിജെപി അധ്യക്ഷൻ അവിടെയെത്തിയപ്പോൾ ഉണ്ടായ ജനരോക്ഷമാണ് വീഡിയോയിലുള്ളത്. ഗൂർഖാ ജൻമുക്തി മോർച്ച ബിജെപി ഘടകകക്ഷികളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here