സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് വൈകുന്നു; വിവിധ ഓഫീസുകളിലായി വിതരണം ചെയ്യാനുള്ളത് 38,000 ലൈസന്‍സുകള്‍
സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് വൈകുന്നു. ഡ്രൈവിങ് ലൈസന്‍സ് വിതരണം നിലച്ചിട്ട് നാലുമാസം പിന്നിടുമ്പോള്‍, വിവിധ ഓഫീസുകളിലായി വിതരണം ചെയ്യാനുള്ളത് 38,000 ലൈസന്‍സുകള്‍.
നിലവില്‍ ലൈസന്‍സ് ടെസ്റ്റ് പാസായവര്‍ക്ക് വിവരം പ്രിന്റ് ചെയ്ത് നല്‍കുന്ന രീതിയാണ് മോട്ടോര്‍വാഹന വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന് നിയമസാധുതയില്ല. സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സിനായി 350 രൂപ അധികം നല്‍കിയ ഇനത്തില്‍ 12.22 കോടി രൂപയാണ് മോട്ടോര്‍വാഹന വകുപ്പിന് ലഭിച്ചിട്ടുള്ളത്.
എന്നാല്‍ ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട്കാര്‍ഡ് ലൈസന്‍സ് തയാറാക്കുന്നതിനുള്ള ഏജന്‍സി തെരഞ്ഞെടുക്കുന്ന നടപടി ഇപ്പോഴും കേസില്‍ തുടരുകയാണ്. കേന്ദ്രീകൃത ഡ്രൈവിങ് ലൈസന്‍സ് സംവിധാനമായ സാരഥിയിലേക്ക് സംസ്ഥാനത്തെ ഓഫീസുകള്‍ മാറിയശേഷമാണ് ലൈസന്‍സ് വൈകുന്നത്.
സ്മാര്‍ട്ട് കാര്‍ഡിനുള്ള തീരുമാനം മാറ്റി പഴയ ലാമിനേറ്റഡ് കാര്‍ഡ് നല്‍കാനാണ് പുതിയ തീരുമാനം. എന്നാല്‍ സാരഥിയുടെ നിര്‍ദ്ദേശ പ്രകാരം ഇത് നല്‍കാന്‍ കഴിയില്ല. പഴയ ലൈസന്‍സ് കാര്‍ഡ് നിര്‍മ്മിച്ചു നല്‍കിയിരുന്നത് സിഡിറ്റ് ആണ്. എന്നാല്‍ സ്മാര്‍ട്ട്് കാര്‍ഡിനുള്ള നിര്‍ദ്ദേശം വന്നതിനു ശേഷം സിഡിറ്റുമായുള്ള കരാര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉപേക്ഷിച്ചിരുന്നു. നിലവില്‍ ലാമിനേറ്റഡ് കാര്‍ഡുകള്‍ക്കായി വീണ്ടും സിഡിറ്റിനെ സമീപിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here