നോട്ട് അസാധുവാക്കല്‍ വന്‍ അഴിമതി; തെളിവ് പുറത്തുവിട്ട് കോണ്‍ഗ്രസ്

എന്‍ഡിഎ സര്‍ക്കാറിന്റ നോട്ട് അസാധുവാക്കല്‍ വന്‍ അഴിമതി. തെളിവ് പുറത്തു വിട്ട് കോണ്‍ഗ്രസ്. നോട്ട് നിരോധനത്തിന്റെ മറവില്‍ അസാധു നോട്ടുകളാണ് മാറി നല്‍കിയതെന്നും ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരും പങ്കാളികളായെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു.
ടി എന്‍ എന്‍ എന്ന ഏജന്‍സി പകര്‍ത്തിയ ഒളിക്യാമറ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ബി ജെ പി നേതാക്കള്‍ക്കെതിരെയും പ്രധാനമന്ത്രിയുടെ ഓഫിസിലെ ജീവനക്കാര്‍ക്കെതിരെയും അരോപണമുന്നയിച്ചത്. പുറത്ത് വിട്ട ദൃശ്യങ്ങളില്‍ പഴയ നോട്ടുകള്‍ മാറ്റി പുതിയവ നല്‍കിയെന്ന് വിശദീകരിക്കുന്നത് സെന്റര്‍ സെക്രട്ടേറിയറ്റ് ഫീല്‍ഡ് അസിസ്റ്റന്റ് രാഹുല്‍ ശ്രീരംഗ് രത്രെക്കാര്‍ എന്നയാളാണ്.
മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ വെച്ച് നടന്ന വലിയ തുകയുടെ ഇടപാട് ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. വ്യാജ നോട്ടുകള്‍ ഉപയോഗിച്ചുള്ള ഈ അനധികൃത വിനിമയം പി എം ഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നും വ്യാജ നോട്ടുകളില്‍ അന്നത്തെ ആര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലിന്റെ കൈയ്യൊപ്പ് ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു.
പുതിയ 500 2000 വിനിമയം നിരീക്ഷിച്ചിരുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന 26 ഉദ്യോഗസ്ഥരായിരുന്നു. ഇവരുടെ അറിവോടെ പുറത്ത് നിന്ന് കൊണ്ട് വന്ന വ്യാജ നോട്ടുകള്‍ ഉപയോഗിച്ച് വലിയ അളവില്‍ അസാധു നോട്ടുകള്‍ മാറ്റി നല്‍കി. കളളപ്പണം കൈപറ്റിയത് വന്‍ വ്യവസായികളും രാഷ്ട്രീയ പ്രമുഖരുമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here