കെ എം മാണിക്ക് കേരളത്തിന്റെ ആദരാഞ്ജലി; വിലാപയാത്ര തുടങ്ങി
അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ കെ എം മാണിക്ക് കേരളത്തിന്റെ ആദരാഞ്ജലി. നിരവധിയാളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ മൃതദേഹം സൂക്ഷിച്ച ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് എത്തിയത്. മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്നും ആരംഭിച്ചു. പ്രത്യേകം അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. നിരവധിയാളുകള്‍ വിലാപയാത്രയില്‍ അനുഗമിക്കുന്നുണ്ട്.
ഉച്ചയോടെ കോട്ടയത്തെ പാര്‍ട്ടി ഓഫീസില്‍ എത്തിക്കുന്ന മൃതദേഹം 12 മണി മുതല്‍ അവിടെ പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് 12.30 മുതല്‍ 2 വരെ തിരുനക്കരയില്‍ പെതുദര്‍ശനത്തിനുവെയ്ക്കും. കോട്ടയത്തും തിരുനക്കരയിലും രണ്ടു മണിവരെ വാഹനങ്ങള്‍ക്ക് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read more: കെഎം മാണി അന്തരിച്ചു
തിരുനക്കരയില്‍ പൊതുദര്‍ശനത്തിന് ശേഷം മരങ്ങാട്ടുപിള്ളിയിലേക്കായിരിക്കും മാണിയുടെ മൃതദേഹം എത്തിക്കുക. 4.30 മുതല്‍ പാലാ മുനിസിപ്പില്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. ആറ് മണിക്ക് പാലായിലെ വീട്ടില്‍ എത്തിക്കും. നാളെ വൈകീട്ട് മൂന്നു മണിക്ക് പാല സെന്റ് തോമസ് കത്തീഡ്രലിലാണ് മൃതദേഹം സംസ്‌ക്കരിക്കുക. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നും സംസ്‌ക്കാരം നടക്കുക.
ഇന്നലെ വൈകീട്ട് 4.57ന് ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു മാണിയുടെ അന്ത്യം. രാവിലെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് നിലവീണ്ടും വഷളാവുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എണ്‍പത്തിയാറുകാരനായ മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here