പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ അഞ്ചു പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ അഞ്ചു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. എന്‍ഐഎ കോടതി ശിക്ഷിച്ചവരെയാണ് വെറുതെ വിട്ടത്. 8 പേരെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള എന്‍ഐഎയുടെ അപ്പീലും കോടതി തള്ളി.
ഒന്നാം പ്രതി പി എ ഷാദുലി, അബ്ദുള്‍ റാസിക്, അന്‍സാര്‍ നദ്വവി, നാലാം പ്രതി നിസാമുദ്ദീന്‍, അഞ്ചാം പ്രതി ഷമ്മാസ് എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പതിമൂന്നാം പ്രതി സാലിഹ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി അനുവദിച്ചു. വിചാരണക്കോടതി വെറുതെ വിട്ട 8 പേര്‍ക്കെതിരെ എന്‍ഐഎ നല്‍കിയ അപ്പീലും കോടതി തള്ളി. പ്രതികളെ ശിക്ഷിക്കാന്‍ മാത്രം തെളിവുകള്‍ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പാനായിക്കുളത്ത് ചേര്‍ന്നത് സിമി യോഗമാണെന്ന് തെളിയിക്കാന്‍ എന്‍ഐഎക്ക് സാധിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു.
2006ലെ സ്വാതന്ത്ര്യ ദിനത്തില്‍ ‘സ്വാതന്ത്ര്യ ദിനത്തില്‍ മുസ്ലിംകളുടെ പങ്ക്’ എന്ന പേരില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടത്തിയ ചര്‍ച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യ യോഗമായിരുന്നുവെന്നായിരുന്നു കേസ്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റീസ് അശോക് മേനോന്‍ എന്നിവരങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here