ബിജെപിയും സിപിഎമ്മും തെരഞ്ഞെടുപ്പിൽ വർഗീയത ആളിക്കത്തിക്കുകയാണെന്ന് ചെന്നിത്തല

തെരഞ്ഞെടുപ്പ് രംഗത്ത് ബിജെപിയും സിപിഎമ്മും വർഗീയത ആളിക്കത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടക്കമുള്ളവർ വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാൻ കഴിയുമോ എന്ന് പരീക്ഷിക്കുകയാണ്. ഈ നീക്കം വളരെ അപകടകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവും ബിജെപിയും കേരളത്തിൽ കനത്ത പരാജയം നേരിടും. ഈ സാഹചര്യം മുന്നിൽ കണ്ടാണ് ഇവർ വർഗീയ പ്രചാരണം അഴിച്ചുവിടുന്നത്.
ശബരിമലയിൽ നടന്ന കാര്യങ്ങളെല്ലാം കേരളത്തിലെ ജനങ്ങൾക്ക് അറിവുള്ളതാണ്. സർക്കാർ ഒരു ഭാഗത്തും ബിജെപി മറുഭാഗത്തും നിന്നാണ് ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റിയതെന്ന് എല്ലാവർക്കുമറിയാം. ശബരിമല വിഷയത്തിൽ യുഡിഎഫിന് ഒരു നിലപാട് മാത്രമേ ഉള്ളൂ. അതിന്റെ ഭാഗമായാണ് യുഡിഎഫ് വിധിക്കെതിരെ ഭരണ ഘടനാപരമായി സുപ്രീംകോടതിയെ സമീപിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.കേരളത്തിൽ മറ്റൊരു പാർട്ടിയും വിശ്വാസ സംരക്ഷണത്തിന് വേണ്ടി റിവിഷൻ ഹർജി കൊടുത്തിട്ടില്ല. ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തുമെന്ന് പറയുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് പാർലമെന്റ് സമ്മേളനത്തിൽ ഇത് അവതരിപ്പിച്ച് ഓഡിനൻസ് കൊണ്ടുവരാതിരുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here