‘ലോക്നാഥ് ബെഹ്റ തനിക്കെതിരെ കളിച്ചു’; ഡിജിപിമാർക്കെതിരെ ആരോപണവുമായി സെൻകുമാറിന്റെ സർവീസ് സ്റ്റോറി

ഡിജിപിമാർക്കെതിരെ ഗുരുതര ആരോപണവുമായി മുൻ പൊലീസ് മേധാവി ടിപി സെൻകുമാർ. കഴിഞ്ഞ ദിവസം ഡിസി ബുക്സ് പുറത്തിറക്കിയ തൻ്റെ സർവീസ് സ്റ്റോറിയിലൂടെയാണ് സെൻകുമാറിൻ്റെ ആരോപണം.
താന്‍ വീണ്ടും ഡിജിപി ആകാതിരിക്കുവാന്‍ ലോക്നാഥ് ബെഹ്‌റ ദില്ലിയില്‍ സ്വാധീനം ചെലുത്തിയെന്ന് സർവീസ് സ്റ്റോറിയിൽ സെൻകുമാർ പറയുന്നു. പെരുമ്പാവൂരിലെ ജിഷ കൊലപാതകം സിപിഎം സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ വെളിപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തില്‍ അദ്ദേഹം ഉന്നയിക്കുന്നു.
സെൻകുമാറിന് പൊലീസ് മേധാവി സ്ഥാനം നഷ്ടമാവാൻ കാരണമായ സംഭവമായിരുന്നു ജിഷ കൊലപാതകം. ഇതിനെതിരെയാണ് പുസ്തകത്തിലെ കൂടുതൽ ആരോപണങ്ങളും. ഇത് സിപിഎം സ്പോൺസേർഡ് കൊലപാതകമാണെന്ന് തന്നോട് മൂന്നു തവണ ഒരു ഐപിഎസ് ഉദ്യോഗസ്ഥ പറഞ്ഞുവെന്നാണ് അദ്ദേഹം പുസ്തകത്തിൽ പറയുന്നത്. തന്നെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റാൻ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യാജ രേഖ ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു.
മുൻ ഡിജിപി രമൺ ശ്രീവാസ്തവയ്ക്കെതിരെയും പുസ്തകത്തിൽ ആരോപണങ്ങളുണ്ട്. ഐഎസ്ആർഓ ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരനാണെന്നും സെൻകുമാർ പുസ്തകത്തിലൂടെ ആരോപിക്കുന്നു. ജേക്കബ് തോമസിൻ്റെ എല്ലാ പ്രവർത്തനങ്ങളും ദുരൂഹമാണെന്നും ഋഷിരാജ് സിംഗ് പബ്ലിസിറ്റി മോഹിയാണെന്നും സെൻകുമാർ സർവീസ് സ്റ്റോറിയിലൂടെ പറയുന്നു. കൂത്തുപറമ്പ് വെടിവെപ്പ് കേസ്, അരിയിൽ ഷുക്കൂർ, ടിപി ചന്ദ്രശേഖരൻ വധക്കേസ് തുടങ്ങിയവകളെക്കുറിച്ചും പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here