കോഴിക്കോട് രാഘവനൊപ്പം

യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെയുള്ള ഒളിക്യാമറ കോഴയാരോപണമാണ് ഇത്തവണ കോഴിക്കോടിന്റെ ഹൈലൈറ്റ്. എം കെ രാഘവനെതിരെ കേസെടുക്കുമെന്നുള്ളതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നരിക്കുന്ന വാർത്ത. കോഴയാരോപണം ജനകീയനായ രാഘവനെ ഏത് രീതിയിൽ ബാധിക്കുമെന്നറിയാൻ ഇനിയും കാത്തിരിക്കണം. രാഘവനെതിരെ എൽഡിഎഫ് കളത്തിൽ ഇറക്കിയിരിക്കുന്നത് എ പ്രദീപ് കുമാറിനെയാണ്. എൻഡിഎ സ്ഥാനാർത്ഥിയായി അഡ്വക്കേറ്റ് കെ വി പ്രകാശ് ബാബുവും തെരഞ്ഞടുപ്പ് പ്രചാരണ രംഗത്ത് നിറഞ്ഞു. ഇതിനിടെ പ്രകാശ് ബാബുവിനെ അറസ്റ്റു ചെയ്തത് വാർത്തയാകുകയും ചെയ്തു.
ട്വന്റിഫോറും ലീഡ് കോളെജും നടത്തിയ അഭിപ്രായ സർവേയിൽ കോഴിക്കോട് യുഡിഎഫിന് മുൻതൂക്കമെന്നാണ് പ്രവചിക്കുന്നത്. നാൽപത് ശതമാനം വോട്ട് എം കെ രാഘവന് ലഭിക്കുമെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. രാഘവനെതിരെയുള്ള ആരോപണം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി പ്രദീപ് കുമാറിന് ലഭിക്കുക 39 ശതമാനം വോട്ടായിരിക്കും. അതേസമയം, എൻഡിഎ സ്ഥാനാർത്ഥിക്ക് പതിനെട്ട് ശതമാനം വോട്ടു ലഭിക്കുമെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here