24 സർവേ; പത്തനംതിട്ടയിൽ ഒപ്പത്തിനൊപ്പം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും അധികം ചർച്ചയായതിൽ ഒരു പ്രധാന വിഷയം ശബരിമല സ്ത്രീ പ്രവേശനമാണ്. പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാരെ അത് എത്രത്തോളം സ്വാധീനിക്കുമെന്ന് കേരളം ഉറ്റുനോക്കുന്നുണ്ട്. പത്തനംതിട്ടയിൽ മാത്രമല്ല കേരളത്തിലാകെ വിഷയം അലയടിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമല പ്രക്ഷോഭത്തിന് ചുക്കാൻപിടിച്ച കെ സുരേന്ദ്രനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ആറന്മുളയുടെ എംഎൽഎ വീണാ ജോർജാണ് ഇടത് സ്ഥാനാർത്ഥി. ആന്റോ ആന്റണിയേയാണ് സ്ഥാനാർത്ഥിയായി യുഡിഎഫ് കളത്തിൽ ഇറക്കിയിരിക്കുന്നത്.
ട്വന്റിഫോറും ലീഡ് കോളെജും നടത്തിയ അഭിപ്രായ സർവേയിൽ പത്തനംതിട്ടയിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ സർവേയിൽ ചെറിയ മുൻതൂക്കം എൽഡിഎഫിനാണ്. വീണാ ജോർജിന് 33 ശതമാനം വോട്ട് ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് ലഭിക്കുക 32 ശതമാനം വോട്ടാണ്. ഏവരും ഉറ്റുനോക്കുന്ന എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് ലഭിക്കുക 30 ശതമാനം വോട്ടാണെന്നും സർവേ ഫലം വ്യക്തമാക്കുന്നു. നേരിയ വ്യത്യാസത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും പത്തനംതിട്ടയിലെന്ന് ട്വന്റിഫോർ-ലീഡ് അഭിപ്രായ സർവേ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
സർവേ ഫലം തത്സമയം ട്വന്റിഫോർ ഫേസ്ബുക്ക് പേജിലും യുട്യൂബിലും ലഭ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here