24 സർവേ; കണ്ണൂർ എൽഡിഎഫ് നിലനിർത്തുമെന്ന് സർവേ

ചെങ്കോട്ട എന്നാണ് കണ്ണൂർ അറിയപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും തട്ടകമാണ് കണ്ണൂർ. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അഞ്ചു മന്ത്രിമാരുടെ ജന്മനാടും കണ്ണൂർ തന്നെ. ഇടതുപക്ഷത്തിന് അത്രയേറെ സ്വാധീനമുള്ള കണ്ണൂരിൽ പക്ഷേ, ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് യുഡിഎഫ് തന്നെയാണെന്ന് പറയാതിരിക്കാന്‍ ആവില്ല.
എൽഡിഎഫിനായി സിറ്റിംഗ് എംപിയും പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗവുമായ പികെ ശ്രീമതി രംഗത്തിറങ്ങുമ്പോള്‍ യുഡിഎഫിനായി മത്സരിക്കാനിറങ്ങിയിരിക്കുന്നത് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് കെ. സുധാകരനാണ്. ബിജെപി സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭനും കണ്ണൂരിൽ ജനവിധി തേടും. പ്രചാരണ വീഡിയോയിലെ സ്തീവിരുദ്ധത അവസാന ലാപ്പിൽ സുധാകരന് തിരിച്ചടിയായിരുന്നു. കണ്ണൂരിൽ അത് പ്രതിഫലിക്കുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.
47 ശതമാനം വോട്ടുകളുമായി കണ്ണൂർ പികെ ശ്രീമതിക്കൊപ്പം നിൽക്കുമെന്നാണ് സർവേ പറയുന്നത്. 43 ശതമാനം വോട്ടുകളുമായി സുധാകരനിലൂടെ യുഡിഎഫ് രണ്ടാമതും 8 ശതമാനം വോട്ടുകൾ നേടി എൻഡിഎ മൂന്നാമതുമെത്തും.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
സർവേ ഫലം തത്സമയം ട്വന്റിഫോർ ഫേസ്ബുക്ക് പേജിലും യുട്യൂബിലും ലഭ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here