24 സർവേ; പാലായിലെ സഹതാപം കോട്ടയത്ത്

ട്വന്റിഫോർ പുറത്തുവിട്ട സർവേ ഫലം പ്രകാരം കോട്ടയത്ത് യുഡിഎഫിന് തന്നെയാണ് വിജയം പ്രതീക്ഷിക്കുന്നത്. 48% ആണ് യുഡിഎഫിന് ലഭിക്കുക. യുഡിഎഫ്-48%, എൽഡിഎഫ്-24%, എൻഡിഎ- 23% എന്നിങ്ങനെയാണ് ലീഡ് നില. മുമ്പ് എൽഡിഎഫ്, യുഡിഎഫ് എന്നീ ഇരു മുന്നണികളെയും പിന്തുണച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളതെങ്കിലും 2019 ൽ കോട്ടയം യുഡിഎഫിന് ‘കൈ’കൊടുക്കുമെന്ന് തന്നെയാണ് സർവേ ഫലങ്ങൾ പറയുന്നത്.
കെഎം മാണിയുടെ മരണ ശേഷം സഹാതാപ തരംഗമുണ്ടെന്ന് വിശേഷിപ്പിക്കുമ്പോഴും, കഴിഞ്ഞ തവണ ജോസ് കെ മാണിക്ക ലഭിച്ചിരുന്നത്ര വോട്ട് തോമസ് ചാഴികാടന് ലഭിക്കുന്നില്ല. കോട്ടയത്ത് കഴിഞ്ഞ തവണ 51 ശതമാനത്തിലേറെ വോട്ട് ജോസ് കെ മാണിക്ക് ലഭിച്ചതാണ്. എന്നാൽ മൂന്ന് ശതമാന്തതിന്റെ കുറവാണ് തോമസ് ചാഴികാടന് ലഭിക്കുന്നത്. പിസി തോമസിന് ശക്തമായ പ്രകടനം കാഴ്ച്ചവെക്കാൻ പിസി തോമസിന് സാധിക്കുന്നുണ്ട്.
എൻഡിഎയ്ക്ക് ഇതുവരെയും ശക്തമായ സാന്നിധ്യം അറിയിക്കാൻ സാധിക്കാത്ത പാർലമെന്റ് മണ്ഡലമാണ് കോട്ടയം. എന്നിരുന്നാലും ഇത്തവണ എൽഡിഎഫ് എൻഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടമാകും മണ്ഡലത്തിൽ കാഴ്ച്ചവെക്കുക. 24% എൽഡിഎഫിന് ലഭിക്കുമ്പോൾ 23% എൻഡിഎയ്ക്ക് ലഭിക്കുമെന്നാണ് സർവേ ഫലം.
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനാണ്. കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനെ രംഗത്തിറക്കിയതിൽ പിജെ ജോസഫ് വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നുവെങ്കിലും ജോസഫ് അനുകൂലികളുടെ വികാരമല്ല കോട്ടയത്തെ ജനത്തിനെന്നാണ് സർവേ ഫലം കാണിക്കുന്നത്. വിഎൻ വാസവനാണ് കോട്ടയത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി. പിസി തോമസ് എൻഡിഎ സ്ഥാനാർത്ഥിയും.
2014 -ലെ പൊതു തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോള്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലത്തുപക്ഷത്തെയാണ് കോട്ടയം ലോക്‌സഭാ മണ്ഡലം പിന്തുണച്ചതെന്ന് വ്യക്തം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് കെ മാണി മണ്ഡലത്തിലെ ആകെ വോട്ടിന്റെ 50.96 ശതമാനം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയിരുന്നു. അതായത് 4,24,194 വോട്ട്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാത്യു ടി തോമസ് 303,595 വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്. അതായത് 36.47 ശതമാനം. 1,20,599 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജോസ് കെ മാണിയുടെ ജയം.
Read Also : തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടാനൊരുങ്ങി കോട്ടയം ലോക്‌സഭാ മണ്ഡലം
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here