ബസ്സിലെ അതിക്രമം; സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കല്ലട ബസിൽ യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്. ബസ് യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി ഉയർന്ന കല്ലട ട്രാൻസ്‌പോർട്ടിംഗ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണത്തിനുള്ള ഡിവൈഎസ്പിയെ നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പോലീസ് മേധാവിക്കാണ് നൽകിയിരിക്കുന്നത്. ഇതിനു പുറമേ ഗതാഗത കമ്മീഷണറും അന്വേഷണം നടത്തണമെന്നും ഇരുവരും മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശി ഡോ. നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന കുട്ടികളെ കല്ലടയിലെ ജീവനക്കാർ കായികമായി നേരിട്ടതായി പരാതിയിൽ പറയുന്നു. മർദ്ദനമേറ്റവർ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണെന്നും ബസിൽ നടക്കുന്ന അക്രമങ്ങൾ
ഒറ്റപ്പെട്ട സംഭവമല്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്നും ബംഗളുരുവിലേക്ക് പോയ കല്ലട ബസിലെ യാത്രക്കാർക്കാണ് ജീവനക്കാരുടെ ക്രൂരമർദ്ദനമേറ്റത്. വഴിയിൽ വെച്ച് കേടായ ബസിനു പകരം വേറെ ബസ് വരുത്താൻ ആവശ്യപ്പെട്ടതിനാണ് യാത്രക്കാരായ യുവാക്കളെ ബസ് ജീവനക്കാർ മർദ്ദിച്ചത്. തുടർന്ന് യുവാക്കളെ വൈറ്റിലയിൽ ഇറക്കി വിടുകയും ചെയ്തു. സംഭവം വിവാദമായതോടെ കേസെടുത്ത പോലീസ് ബസ് ജീവനക്കാരെ അറസ്റ്റു ചെയ്തിരുന്നു. ബസിന്റെ പെർമിറ്റ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here