‘കെവിനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തി’ : കെവിൻ വധക്കേസിൽ നീനുവിന്റെ വിസ്താരം തുടങ്ങി

കെവിൻ വധക്കേസിൽ കെവിന്റെ ഭാര്യ നീനുവിന്റെ വിസ്താരം തുടങ്ങി. കെവിനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായി നീനു മൊഴി നൽകി. ഗാന്ധിനഗർ എസ്‌ഐക്കെതിരെയും മൊഴിയുണ്ട്. ഗാന്ധിനഗർ എസ്‌ഐ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നീനുവിന്റെ മൊഴി.
രണ്ടു പേരുടെയും വീടുകളിൽ ബന്ധത്തിന്റെ കാര്യം അറിയിച്ചിരുന്നില്ല. വീട്ടിൽ വിവാഹാലോചന വന്നപ്പോഴാണ് കെവിനൊപ്പം ഇറങ്ങി പോയത്. സ്റ്റേഷനിൽ വച്ച് പപ്പ പറയുന്നത് കേട്ടാപ്പോഴാണ്‌കെവിൻ താഴ്ന്ന ജാതിയിൽ പെട്ട ആളാണെന്ന് അറിഞ്ഞതെന്നും നീനു പറയുന്നു.
2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്, മെയ് 27-ന് നീനുവിന്‍റെ സഹോദരൻ സാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.
നീനുവിന്റെ പിതാവ് ചാക്കോ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here