കേരളത്തിൽ ഐഎസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന വെളിപ്പെടുത്തൽ; ആലപ്പുഴയിൽ വ്യാപക റെയ്ഡ്

കേരളത്തിൽ ഐഎസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ വ്യാപക റെയ്ഡ്. തീരദേശ മേഖലകളിലും, റെയിൽവെ സ്റ്റേഷനുകളിലും, ഹൗസ് ബോട്ടുകളിലുമടക്കം പ്രത്യേക സംഘം പരിശേധനകൾ നടത്തി. തീരദേശ ജില്ലയായ ആലപ്പുഴയിൽ കൂടുതൽ ജാഗ്രതവേണമെന്ന് ഐജിയുടേയും എഡിജിപിയുടേയും നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധവിക്ക് നിർദ്ദേശം നൽകിയിരുന്നു.
കേരളത്തിൽ ചാവേറാക്രമണത്തിന് ഐഎസ് പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കർ വെളിപ്പെടുത്തിയിരുന്നു. ഈ പാശ്ചാത്തലത്തിലാണ് സംസ്ഥാവ്യാപകമായുള്ള ജാഗ്രത നിർദ്ദേശം പോലീസിന് നൽകിയത്. ഇതനുസരിച്ച് വാഹന പരിശോധനയടക്കമുള്ള റെയ്ഡുകൾ വ്യാപകമായി പോലീസ് നടത്തുന്നണ്ട്. എന്നാൽ തീരദേശ ജില്ലയായ ആലപ്പുഴയിൽ അതീവ ജാഗ്രത വേണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെമുതൽ കടലോര മേഖലകളിലടക്കം പോലീസിന്റെ മിന്നൽ പരിശോധനകൾ നടന്നത്. ആലപ്പുഴ, ചേർത്തല, കായംകുളം, മാരാരിക്കുളം, തുറവൂർ എന്നീ റയിൽവെ സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസം പ്രത്യേക സംഘം പരിശോധന നടത്തി.
Read Also : ഇന്ത്യയിൽ ആക്രമണ ഭീഷണിയുമായി ഐഎസ്
ഒപ്പം ഇന്റർ സ്റ്റേറ്റ് ബസുകളിൽ രാത്രിയിലടക്കം പരിശോധന കർശമാക്കിയിട്ടുണ്ട്. ഇന്നലെ പുന്നമടയിൽ നാല് ഹൗസ് ബോട്ടുകളിലും റെയ്ഡ് നടത്തി. അതേസമയം ആലപ്പുഴയുടെ തീരമേഖലകളിലെ ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ ചില അക്കൗണ്ടുകളിൽ സംശയകരമായ പോസ്റ്റുകൾ കണ്ട സാഹചര്യത്തിൽ ഈ വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംശയകരമായി കണ്ട നാല് പേരുടെ സോഷ്യൽ മീഡിയ അക്കൗണ്ടും ഫോൺകോളുകളുമാണ് പോലീസ് നിരീക്ഷിക്കുന്നത്.
എൻടിപിസി, പാതിരാപ്പള്ളി റേഡിയോ നിലയം എന്നിവടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീരദേശ മേഖലകൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പെട്രോളിംഗ് ശക്തമാക്കിയതിനൊപ്പം കോസ്റ്റ് ഗാർഡിനും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കടൽ വഴി ഭീകരർ കേരളത്തിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഒപ്പം കടലോര ജാഗ്രത സമിതിയുടെ അടിയന്തിര യോഗം വിളിക്കുകയും കടലോര മേഖലകളിലെ നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ നഗരങ്ങളിലെ ഹോട്ടലുകളിലും ഹൗസ് ബോട്ടുകളിലും വരും ദിവസങ്ങളിലും പരിശോധനകൾ നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here