പി വി അന്‍വറിന് ലഭിച്ച വോട്ടുകള്‍ വന്ന വഴി

നിലമ്പൂരില്‍ പി വി അന്‍വര്‍ നേടിയ ഇരുപതിനായിരത്തോളം വോട്ടുകള്‍ എവിടെ നിന്ന് ലഭിച്ചു? ഇരുമുന്നണിയ്ക്കും കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ അന്‍വറിന്റെ പെട്ടിയിലേക്ക് എത്തിയത് എങ്ങനെ? നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം അവശേഷിപ്പിക്കുന്ന സുപ്രധാന ചോദ്യമാണിത്. തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി 11077 വോട്ടുകള്‍ നേടി അട്ടിമറി വിജയം നേടി. തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്താണ് പി വി അന്‍വര്‍. സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വര്‍ നേടിയ 19760 കള്‍ അവഗണിക്കാനാവില്ലെന്ന നിലപാടിലാണ് യു ഡി എഫ്. (Pv anvar’s vote share in Nilambur by- election explained)
പതിനായിരത്തിലേറെ വോട്ടുകള്‍ അന്‍വറിന് നേടാന്‍ സാധിച്ച പശ്ചാത്തലത്തില്‍ അന്‍വറിന്റെ യു ഡി എഫ് പ്രവേശനം വീണ്ടും ചര്‍ച്ചയാവും. അന്‍വറെ അത്രയെളുപ്പത്തില്‍ അവഗണിക്കാന്‍ യുഡിഎഫ് സാധിക്കില്ല എന്ന നിലയിലും എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്നായിരുന്നു അന്‍വറിന്റെ പ്രധാന ആവശ്യം. ഷൗക്കത്തിന് വിജയസാധ്യതയില്ലെന്ന അന്‍വറിന്റെ പ്രവചനം തെറ്റിയെങ്കിലും അന്‍വര്‍ നേടിയ വോട്ടാണ് യു ഡി എഫിനെ ഭയപ്പെടുത്തുന്നത്. അന്‍വര്‍ കൂടെയുണ്ടായിരുന്നുവെങ്കില്‍ കൂടുതല്‍ മികവാര്‍ന്ന വിജയം ഉണ്ടായേനെ എന്നാണ് യു ഡി എഫ് നേതാക്കളുടെ അദ്യ പ്രതികരണം. കെ പി സി സി അധ്യക്ഷന്‍ അഡ്വ സണ്ണിജോസഫും, എ ഐ സി സി പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും അന്‍വറിനെ യു ഡി എഫിന്റെ ഭാഗമാക്കണമെന്ന അഭിപ്രായക്കാരാണ്.
Read Also: നായകൻ ആര്യാടൻ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്
പ്രതിപക്ഷനേതാവ് വി ഡി സതീശന് വ്യക്തിപരമായി താനുമായി അകല്‍ച്ചയില്ലെന്നും ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരായി മത്സരിക്കാന്‍ തയ്യാറാണെന്നുമാണ് പി വി അന്‍വറിന്റെ ഇന്നത്തെ പ്രതികരണം. മരുമോനിസത്തിന്റെ വേരറുക്കാന്‍ ഞാന്‍ ഉണ്ടാവുമെന്നാണ് അന്‍വറിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിക്കെതിരേയും മന്ത്രി മുഹമ്മദ് റിയാസിനെതിരേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് വീണ്ടും സജീവമാവാനുള്ള ശ്രമത്തിലാണ് പി വി അന്‍വര്‍.
മരുമോനിസത്തിനെതിരെയുള്ള പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് താനെന്ന അന്‍വറിന്റെ പ്രഖ്യാപനം യു ഡി എഫിന്റെ ഭാഗമാവാന്‍ ഉപാദികളില്ലാതെ തയ്യാറാവുന്നു എന്നുള്ള സൂചനയാണ്. താനില്ലാതെ യു ഡി എഫിന് നിലമ്പൂരില്‍ വിജയിക്കാനാവില്ലെന്നായിരുന്നു അന്‍വര്‍ യു ഡി എഫ് നേതൃത്വത്തെ തിരഞ്ഞെടുപ്പില്‍ ധരിപ്പിക്കാന്‍ ശ്രമിച്ചത്. തന്റെ ആജന്മ ശത്രുവായ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്നും, ഷൗക്കത്ത് ജയിക്കില്ലന്നും വോട്ടെണ്ണലിന്റെ തലേദിവസംവരെ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്ന അന്‍വര്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിലപാട് മാറ്റി.
തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ യു ഡി എഫിനെ പ്രതിരോധത്തിലാക്കിയത് പി വി അന്‍വറായിരുന്നു. അന്‍വര്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് നേതൃത്വവുമായി അവസാനഘട്ട ചര്‍ച്ചകള്‍ക്കുവേണ്ടിയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായ അന്‍വര്‍ സ്വതന്ത്രനായി രംഗത്തുവന്നതും യു ഡി എഫ് ഒടുവില്‍ ഒത്തുതീര്‍പ്പിനായി വരും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേതൃത്വവും ശക്തമായ നിലപാട് തുടര്‍ന്നു. മത്സരിച്ച് നിലമ്പൂരിലെ തന്റെ പിന്തുണ ബോധ്യപ്പെടുത്തുകയെന്നത് അന്‍വറിന് അനിവാര്യമായി. ഇതോടെ മത്സരരംഗത്ത് സജീവമായി. രണ്ടാം സ്ഥാനത്ത് എത്തുമെന്നുള്ള പ്രതീക്ഷയുണ്ടായെങ്കിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തനാവേണ്ടിവന്നു. എങ്കിലും അന്‍വര്‍ നേടിയ വോട്ട് നിര്‍ണായകമാണ്.
അന്‍വറിന് വോട്ടുകള്‍ ലഭിച്ചത് എല്‍ ഡി എഫിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകളാണ് എന്ന് വ്യക്തമാണ്. സ്വരാജിന് ലഭിച്ചവോട്ടും പി വി അന്‍വറിന് ലഭിച്ച വോട്ടും ചേര്‍ന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. അതിനാല്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമായത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിന് തന്നെയാണ്. ഒന്‍പതു വര്‍ഷം മണ്ഡലത്തില്‍ എം എല്‍ എയായിരുന്ന പി വി അന്‍വറിന് പുതിയ വോട്ടര്‍മാര്‍ക്കിടയില്‍ നല്ല ബന്ധമുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നു. ഇതും എല്‍ ഡി എഫിലെ ഘടകകക്ഷികളുടേതടക്കം വോട്ടുകളും അന്‍വറിന്റെ പെട്ടിയില്‍ എത്തി. അന്‍വര്‍ സ്ഥാനാര്‍ത്ഥിയായില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ, ഈ വോട്ടുകളില്‍ ഭൂരിഭാഗവും ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചേനേ. അങ്ങനെയെങ്കില്‍ എം സ്വരാജ് വിജയിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു. ആര്യാടന്‍ ഷൗക്കത്തിന് വിജയാശംസകള്‍ നേര്‍ന്ന അന്‍വര്‍ തനിക്ക് സ്ഥായിയായ വിയോജിപ്പുകള്‍ കോണ്‍ഗ്രസുമായി ഇല്ലെന്നും വ്യക്തമാക്കിയിരിക്കയാണ്. ഇനി തൃണമൂലിന്റെ മേല്‍വിലാസത്തിലായിരിക്കുമോ, അതോ ഒരു ഗ്രൂപ്പ് എന്ന നിലയിലായിരിക്കുമോ യു ഡി എഫിലേക്കുള്ള പ്രവേശനം എന്നു മാത്രമേ അന്‍വര്‍ വ്യക്തമാക്കേണ്ടതുള്ളൂ.
Story Highlights : Pv anvar’s vote share in Nilambur by- election explained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here