സീറോ മലബാർ സഭ വ്യാജ രേഖാ കേസ്; ഫാദർ പോൾ തേലക്കാട്ടിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി

സീറോ മലബാർ സഭയിലെ വ്യാജരേഖാക്കേസിൽ ഫാദർ പോൾ തേലക്കാട്ടിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പോൾ തേലക്കാട്ടിനെ അന്വേഷണ സംഘം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു. അതേ സമയം പോൾ തേലക്കാട്ടിനോട് സഭാ സിനഡ് നീതി കാട്ടിയില്ലെന്ന് വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ വിമർശിച്ചു.
രാവിലെ പത്തേമുക്കാലോടെയാണ് ചോദ്യം ചെയ്യലിനായി ഫാദർ പോൾ തേലക്കാട് അലുവ ഡിവൈഎസ്പി ഓഫീസിൽ ഹാജരായത്. ചോദ്യം ചെയ്യൽ മുന്ന് മണിക്കൂർ നീണ്ടു. 5 വൈദികർക്കും അഭിഭാഷകനും ഒപ്പമാണ് പോൾ തേലക്കാട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. എറണാകുളം അങ്കമാലി അതിരൂപതാ വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ, ഫാ. അഗസ്റ്റിൻ വട്ടോളി, രൂപതാ പ്രൊക്യുറേറ്റർ സെബാസ്റ്റ്യൻ മാണിക്കത്താൻ എന്നിവരടക്കമുള്ള വൈദികരാണ് തേലക്കാട്ടിനൊപ്പമെത്തിയത്.
Read Also : സീറോ മലബാർ വ്യാജരേഖ വിവാദം; കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ നിർമിച്ചുവെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സഭാ സിനഡിന് വേണ്ടി സഭയുടെ ഇന്റർനെറ്റ് മിഷൻ ഡയറകടർ ഫാദർ ജോബി മാപ്രക്കാവിൽ നൽകിയ പരാതിയാലാണ് പോൾ തേലക്കാട്ടിനും ബിഷപ്പ് ജേക്കബ് മനത്തോടത്തിനുമെതിരെ പോലീസ് കേസെടുത്തത്. അതേസമയം സഭാ സിനഡിനെതിരെ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതാ വൈദിക സമതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടൻ രംഗത്തുവന്നു. ആഭ്യന്തര അന്വേഷണം നടത്താതെ കേസ് നൽകിയത് തെറ്റാണ്. സഭ ഫാ. പോൾ തേലക്കാടിനെ നിയമ നടപടികളിലേക്ക് അനാവശ്യമായി തള്ളിവിട്ടുവെന്നും ഫാ.കുര്യാക്കോസ് പറഞ്ഞു.
പോൾ തേലക്കാട്ടിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയതിന് പിന്നാലെ വൈദിക സമിതി സെക്രട്ടറി സഭാ സിനഡിനെതിരെ പരസ്യ വിമർശനവുമായി രംഗത്തുവന്നത് സഭയിലെ അഭ്യന്തര ഭിന്നത കൂടുതൽ രൂക്ഷമാക്കും. പോൾ തേലക്കാട്ടക്കം 15 വൈദികർക്ക് വ്യാജരേഖ നിർമിച്ചതിൽ മുഖ്യപങ്കുണ്ടെന്ന് മുൻ വൈദിക സമിതിയംഗവും മറ്റുർ പള്ളി വികാരിയുമായ ഫാദർ ആന്റണി പൂതവേലി ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here