പൊലീസ് പോസ്റ്റൽ വോട്ടിലെ ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം വേണം : മുല്ലപ്പള്ളി രാമചന്ദ്രൻ

പൊലീസിലെ പോസ്റ്റൽ വോട്ടിൽ ക്രമക്കേട് സംഭവത്തിന് പിന്നിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും മന്ത്രിതലത്തിലുമുള്ളവർ ഉൾപ്പെട്ടതിനാൽ ഇപ്പോൾ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ലെന്നും പകരം ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ഉന്നതർ പങ്കാളികളായ ഈ കേസിൽ കുറ്റക്കാരെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഡി.ജി.പി ഇപ്പോൾ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം. വിനീതവിധേയരായിട്ടുള്ള ഉദ്യോഗസ്ഥരെ കൊണ്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിലൂടെ ഒരിക്കലും യഥാർത്ഥ പ്രതികൾ നിയമത്തിന്റെ മുന്നിൽ വരില്ല. ജൂനിയറായിട്ടുള്ള ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയിൽ പങ്കാളികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നത്.
Read Also : പൊലീസ് തപാൽ വോട്ട് തിരിമറി; ബുധനാഴ്ച്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
സംഘടിതവും ആസൂത്രിതവുമായി നടന്ന ഈ തെരഞ്ഞെടുപ്പ് അട്ടിമറിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പങ്കില്ലെന്ന് പറയാൻ ഒരിക്കലും സാധ്യമല്ല. അദ്ദേഹത്തിന്റെ അറിവും സമ്മതവുമില്ലാതെ പൊലീസ് സേനാംഗങ്ങളുടെ വോട്ടുകളിൽ കൃത്രിമം നടക്കില്ല. ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ഉന്നതരുടെ പങ്ക് തെളിയിക്കേണ്ടതുണ്ടെന്നും അത് സ്വതന്ത്രവും നീതിയുക്തവുമായ ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ സാധ്യമാകുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here