കേന്ദ്രത്തിന്റെ തടസവാദം തള്ളി; നിയമന ശുപാർശയിൽ ഉറച്ച് സുപ്രീംകോടതി കൊളീജിയം

ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരായ അനിരുദ്ധ ബോസ് (ജാർഖണ്ഡ്), എ.എസ്. ബൊപ്പണ്ണ (ഗുവാഹത്തി) എന്നിവരെ സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി നിയമിക്കണമെന്ന് ശുപാർശയിൽ ഉറച്ച് സുപ്രീംകോടതി കൊളീജിയം. ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരായി വീണ്ടും നിർദേശിച്ചു. കേന്ദ്രസർക്കാരിന് വീണ്ടും നിയമന ശുപാർശ ഫയൽ സുപ്രീംകോടതി അയച്ചു.
ഏപ്രിൽ 12നാണു ഇരുവരുടെയും പേരുകൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ കൊളീജിയം ശുപാർശ ചെയ്തത്. എന്നാൽ ജഡ്ജിമാരുടെ നിയമന ശുപാർശ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഫയൽ മടക്കുകയായിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ തടസവാദം തള്ളിയാണ് സുപ്രീംകോടതി വീണ്ടും ഫയൽ അയച്ചത്. സീനിയോറിറ്റിക്കല്ല, മികവിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് കൊളീജിയം വ്യക്തമാക്കി.
സുപ്രീംകോടതിയിലേക്ക് നാലു ജഡ്ജിമാരുടെ നിയമന ശുപാർശയാണ് ഇന്ന് സുപ്രീംകോടതി കൊളീജിയം അയച്ചത്. ജസ്റ്റീസ് ബി.ആർ.ഗവായ്, ജസ്റ്റീസ് സൂര്യ കാന്ത് എന്നിവരുടെ കൂടി പേരാണ് കൊളീജിയം നിർദേശിച്ചത്. ബോംബേ ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റീസ് ഗവായ്. ഹിമാചൽ പ്രദേശ് ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റീസ് കാന്ത്.
സീനിയോറിറ്റി പരിഗണിച്ചില്ലെന്നു വ്യക്തമാക്കിയായിരുന്നു നേരത്തെ കേന്ദ്രം ഫയൽ മടക്കിയത്. ജസ്റ്റീസ് ബോസ് അഖിലേന്ത്യാ സീനിയോറിറ്റിയിൽ പന്ത്രണ്ടാമനും ജസ്റ്റിസ് ബൊപ്പണ്ണ മുപ്പതാറാമനുമാണ്. നിലവിലെ ചീഫ് ജസ്റ്റിസുമാരുടെയും മറ്റു ജഡ്ജിമാരുടെയും സീനിയോറിറ്റിയും മറ്റും പരിഗണിക്കുമ്പോൾ ഇവർ നിയമിക്കപ്പെടാൻ അർഹരും യോഗ്യരുമെന്നു കൊളീജിയം വിലയിരുത്തിയിരുന്നു.
സുപ്രീംകോടതിയില് 31 ജഡ്ജിമാരെ നിയമിക്കാം. നിലവിൽ 27 ജഡ്ജിമാരാണ് സുപ്രീംകോടതിയിൽ ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here