കെവിൻ വധക്കേസ്; വിവിധയിടങ്ങളിൽ നിന്നും തെളിവായി ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഇന്ന് കോടതി പരിശോധിക്കും

കെവിൻ വധക്കേസിൽ വിവിധയിടങ്ങളിൽ നിന്നും തെളിവായി ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഇന്ന് കോടതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് ഏഴ് സാക്ഷികളുടെ വിസ്താരവും ഇന്നു നടക്കും. മാന്നാനത്തെ സ്വകാര്യ സ്‌കൂൾ കവാടത്തിലെയും മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിലെയും ചാലിയേക്കരയിലെ കടയിലെ അടക്കമുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുക.
കോടിമത നാലുവരി പാതയിൽ പ്രതികൾ സഞ്ചരിച്ച കാറുകൾ, ട്രാഫിക്ക് നിയമം ലംഘിച്ചതിനെ തുടർന്ന് ശേഖരിച്ച വ്യത്യസ്ത സമയങ്ങളിലുള്ള ഫോട്ടോകളും കോടതി പരിശോധിക്കും. ഇന്നലെ മുതലാണ് കേസിലെ രണ്ടാം ഘട്ട വിസ്താരം തുടങ്ങിയത്.
2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്, മെയ് 27-ന് നീനുവിന്‍റെ സഹോദരൻ സാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here