കെവിൻ വധക്കേസ്; എട്ട് സാക്ഷികളുടെ വിസ്താരം ഇന്ന്

കെവിൻ കേസിൽ ഇന്ന് എട്ട് സാക്ഷികളുടെ വിസ്താരം നടക്കും. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച തെളിവുകളുടെ പരിശോധന ഉൾപ്പെടെയാണ് ഇന്ന് നടക്കുക. തട്ടിക്കൊണ്ടു പോയപ്പോൾ കെവിൻ ധരിച്ചിരുന്ന കൈലിമുണ്ടും പ്രതികൾ ഉപയോഗിച്ച വാളും കണ്ടെത്തിയത് ശരിവയ്ക്കുന്ന സാക്ഷികളെയും ഇന്ന് വിസ്തരിക്കും. ഇന്നലെ പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളുടെ ഫോട്ടോയും ഫോൺ സംഭാഷണവും ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകൾ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.
Read Also : കെവിൻ വധക്കേസ്; സാങ്കേതിക തെളിവുകൾ വിചാരണ കോടതി പരിശോധിച്ചു
2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്, മെയ് 27-ന് നീനുവിന്‍റെ സഹോദരൻ സാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here