എംഇഎസിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിഖാബ് വിലക്കുന്ന സർക്കുലർ പിൻവലിക്കണമെന്ന് പാണക്കാട് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം
എംഇഎസിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിഖാബ് വിലക്കുന്ന സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപെട്ട് പാണക്കാട് യോഗം ചേർന്നു. ശിഹാബുദ്ദീൻ കുടുംബമാണ് യോഗം ചേർന്നത്. പാണക്കാ്ട് തങ്ങൾമാരെല്ലാം ഉൾകൊള്ളുന്ന പ്രവാചക കുടുംബ ശ്രംഖലയാണ് ശിഹാബുദ്ദീൻ കുടുംബം. സർക്കുലർ മതവിശ്വാസത്തിന് എതിരെയാണെന്നും പിൻവലിക്കാൻ എംഇഎസ് തയ്യാറാകണമെന്നും യോഗത്തിൽ പ്രമേയം പാസ്സാക്കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം.
നിഖാബ് വിലക്കിനെതിരെ നേരത്തെ സമസ്ത രംഗത്തെത്തിയിരുന്നു. എംഇഎസിന്റെ കലാലയങ്ങളിൽ മുസ്ലീം പെൺകുട്ടികൾക്ക് മുഖം മറച്ച വസ്ത്രധാരണ അനുവദിക്കില്ലെന്ന സർക്കുലർ അംഗീകരിക്കാനാവില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗം അഭിപ്രായപ്പെട്ടിരുന്നു.
Read Also : പെൺകുട്ടികളുടെ വസ്ത്രധാരണം: എംഇഎസിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് സമസ്ത
സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളെ കുറിച്ച് ശരീഅത്ത് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. സ്ത്രീകളുടെ മുഖാവരണം സംബന്ധിച്ച് വിശുദ്ധ ഖുർആനും നബിചര്യയും പ്രത്യേകം പരാമർശിച്ചിട്ടുള്ളതാണ് എന്നിരിക്കെ അത്തരം വിഷയങ്ങളിൽ ഭേദഗതി വരുത്താൻ ആർക്കും അധികാരമില്ല. തിരുവല്ല ക്രൈസ്റ്റ് സീനിയർ സെക്കണ്ടറി സ്‌കൂളിൽ തലമറക്കാനും ഫുൾസ്ലീവ് ഷർട്ട് ധരിക്കാനുമുള്ള അവസരം നിഷേധിക്കപ്പെട്ടപ്പോൾ രണ്ട് വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചപ്പോഴുണ്ടായ വിധിക്കെതിരെയുള്ള അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. രണ്ട് കുട്ടികൾക്ക് മാത്രം ബാധകമായ ഹൈക്കോടതി വിധിയുടെ പേരിൽ വ്യാപകമായ തെറ്റിദ്ധാരണ പരത്താനുള്ള എംഇഎസിന്റെ ശ്രമം അപലപനീയമാണെന്നും യോഗം വിലയിരുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here